എഡിറ്റോറിയല്‍
രാഹുലിനെ പുറത്താക്കാം പക്ഷേ തോല്‍പ്പിക്കാനാവില്ല
പുറത്താക്കിയാലും ജയിലിലടച്ചാലും പോരാട്ടം തുടരുമെന്ന് രാഹുല്‍ ഗാന്ധി. അദാനിയും മോദിയുമായുള്ള ദുരൂഹ ബന്ധത്തെക്കുറിച്ച് ഉള്ള ചോദ്യങ്ങള്‍ മോദി ഭയപ്പെടുന്നു. അതുകൊണ്ടാണ് തന്നെ സംസാരിക്കാന്‍ പോലും അനുവദിക്കാത്ത നിലപാട് സ്പീക്കര്‍ സ്വീകരിച്ചത്. പാര്‍ലമെന്റില്‍ സംസാരിക്കാനുള്ള അവകാശം നല്‍കണമെന്ന് സ്പീക്കറെ നേരിട്ട് കണ്ട് ചോദിച്ചിട്ടും അത് അനുവദിച്ചില്ല. അനുമതി നല്‍കാന്‍ കഴിയില്ലെന്നായിരുന്നു സ്പീക്കറുടെ മറുപടി. അദാനി ഷെല്‍ കമ്പനിയില്‍ ഇരുപതിനായിരം കോടി നിക്ഷേപിച്ചത് ആരാണെന്ന് പ്രധാനമന്ത്രി വ്യക്തമാക്കണം. ഇത്തരത്തിലുള്ള തുടര്‍ ചോദ്യങ്ങളെയാണ് പ്രധാനമന്ത്രി ഭയപ്പെടുന്നത്. കോടതിയിലും പാര്‍ലമെന്റിലും മാപ്പ് പറഞ്ഞുകൂടെ എന്നാണ് ബിജെപി നേതൃത്വം ചോദിക്കുന്നത്. മാപ്പ് പറയാന്‍ തന്റെ പേര് ‘രാഹുല്‍ സവര്‍ക്കര്‍’ എന്നല്ല, രാഹുല്‍ ഗാന്ധിയാണെന്ന് അദ്ദേഹം പറഞ്ഞു. സത്യത്തിനും ജനാധിപത്യത്തിനും വേണ്ടിയാണ് പോരാടുന്നത്. ആ പോരാട്ടം സഭയ്ക്ക് അകത്തായാലും പുറത്താക്കിയാലും ജയിലിലിട്ടാലും തുടരുമെന്ന് രാഹുല്‍ അര്‍ത്ഥശങ്കയ്ക്കിടയില്ലാതെ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. തനിക്ക് പിന്തുണ നല്‍കിയ എല്ലാ പ്രതിപക്ഷ പാര്‍ട്ടികളോടും അദ്ദേഹം നന്ദി പ്രകടിപ്പിച്ചു. വയനാട്ടിലെ തന്റെ വോട്ടര്‍മാര്‍ക്ക് നിലപാട് വിശദീകരിച്ചുകൊണ്ട് നേരിട്ട് കത്തുകള്‍ എഴുതുമെന്നും രാഹുല്‍ പറഞ്ഞു.

ചോദ്യം ചോദിച്ച കുട്ടിയെ ക്ലാസിന് പുറത്ത് ഇറക്കിവിട്ടാലും ചോദ്യം അവിടെ അവശേഷിക്കും. പ്രൊഫസര്‍ എം.എന്‍ വിജയന്‍ പറഞ്ഞ ഈ വരികളാണ് രാഹുല്‍ ഗാന്ധിയുടെ നിലപാട് നമ്മെ ഓര്‍മ്മിപ്പിക്കുന്നത്.
മാനനഷ്ട കേസില്‍ വിധിക്കാവുന്ന പരമാവധി ശിക്ഷയാണ് സൂറത്ത് മജിസ്‌ട്രേറ്റ് കോടതി രാഹുലിന് വിധിച്ചത്. രാഷ്ട്രപതിയുടെ അനുമതിക്കുപോലും കാത്തുനില്‍ക്കാതെ ലോക്‌സഭാ സെക്രട്ടറി ജനറല്‍ തിടുക്കത്തില്‍ രാഹുലിന്റെ പാര്‍ലമെന്റ് അംഗത്വവും റദ്ദാക്കി. കോടതി വിധി വന്ന് 24 മണിക്കൂര്‍ തികയുംമുമ്പാണ് രാഹുലിനെ പുറത്താക്കിക്കൊണ്ട് ഉത്തരവ് പുറപ്പെടുവിച്ചത്. ഈ തീരുമാനം ജനാധിപത്യവിരുദ്ധവും നിയമവിരുദ്ധവുമാണ്. ഒരു അംഗത്തിന് അയോഗ്യത കല്‍പ്പിക്കണമെങ്കില്‍ രാഷ്ടപതിയുടെ അനുമതി വേണമെന്ന ഭരണഘടനയുടെ 103 ാം അനുഛേദത്തിന്റെ ലംഘനമാണ് ലോക്‌സഭാ സെക്രട്ടറി നടത്തിയിരിക്കുന്നത്.

ഫയലില്‍പ്പോലും സ്വീകരിക്കാതെ തള്ളിക്കളയേണ്ട ഒരു പരാതിയിലാണ് സൂറത്ത് കോടതി പരമാവധി ശിക്ഷ വിധിച്ചത്. ഇത് തികച്ചും അസാധാരണമായ ഒരു കോടതി വിധിയാണ്. രാഷ്ട്രീയ അഭിപ്രായ പ്രകടനത്തിന്റേയും വിയോജിപ്പിന്റേയും പേരില്‍ ഒരാളെ ഒറ്റപ്പെടുത്തി പുറത്താക്കാന്‍ രാജ്യ ദ്രോഹകുറ്റമൊന്നും വേണ്ടെന്ന് തെളിയിക്കുന്നതാണ് ഈ വിധി. ഒരു പാര്‍ലമെന്റ് അംഗത്തെ അതും രാഹുല്‍ഗാന്ധിയെപ്പോലെ ഒരു ജനനേതാവിനെ പുറത്താക്കാന്‍ ശിക്ഷാ നിയമത്തിലെ ലഘുവായ അപകീര്‍ത്തി കേസ് മാത്രം മതി എന്ന് തെളിയിക്കുന്നതാണ് ഈ സംഭവം. ജനപ്രാതിനിത്യ നിയമത്തിലെ വകുപ്പ് മാറ്റിയെഴുതിയ ലില്ലി തോമസ് നല്‍കിയ ഹര്‍ജിയില്‍ 2013 ല്‍ സുപ്രീം കോടതി പുറപ്പെടുവിച്ച വിധിയുടെ ഫലമാണ് ഇപ്പോഴുണ്ടായിരിക്കുന്ന രാഹുലിനെതിരെയുള്ള വിധിയെന്ന് തിരിച്ചറിയേണ്ടതുണ്ട്.

കര്‍ണ്ണാടകയില്‍ കഴിഞ്ഞ തിരഞ്ഞെടുപ്പ് കാലത്ത് രാഹുല്‍ ഗാന്ധി നടത്തിയ പ്രസംഗത്തിനെതിരെയാണ് ഗുജറാത്തിലെ ബി.ജെ.പി നേതാവും എം.എല്‍.എയുമായ പൂര്‍ണേഷ് മോദി സൂറത്ത് കോടതിയില്‍ മാനനഷ്ടകേസ് ഫയല്‍ ചെയ്തത്. വാദിയായ ബിജെപി നേതാവുതന്നെ ഹൈക്കോടതിയെ സമീപിച്ച് കേസ് സ്റ്റേ ചെയ്ത അസാധാരണ നടപടിക്കുപിന്നാലെയാണ് നിലവിലുണ്ടായിരുന്ന കോടതി സ്ഥലം മാറിയപ്പോള്‍ കേസ് വീണ്ടും നാടകീയമായി പരിഗണിച്ചത്. അദാനിക്കെതിരെ രാഹുല്‍ ഗാന്ധി പാര്‍ലമെന്റില്‍ നടത്തിയ പ്രസംഗം വന്‍ വിവാദം ആയതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതാണ്. എന്തായിരുന്നു കര്‍ണ്ണാടകയിലെ രാഹുലിന്റെ വിവാദ പ്രസംഗത്തിലെ വരികള്‍ ” നരേന്ദ്ര മോദി, ലളിത് മോദി, നീരജ് മോദി തുടങ്ങിയവരെല്ലാം കള്ളന്മാരാണെന്നും മോദിയെന്ന സര്‍ നെയിം ഉള്ളവരെല്ലാം കള്ളന്‍മാരാണോ” എന്നുമായിരുന്നു രാഹുലിന്റെ ചോദ്യം. എന്നാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയോ, നീരജ് മോദിയോ, ലളിത് മോദിയോ അവര്‍ക്ക് മാന നഷ്ടമുണ്ടായതായി പരാതി നല്‍കിയിട്ടില്ല. പകരം പേരിനൊപ്പം മോദി ഉള്ളതുകൊണ്ട് തനിക്കും തന്റെ സമുദായത്തിനും മാനനഷ്ടമുണ്ടായെന്ന ഗുജറാത്തിലെ എം.എല്‍.എയുടെ പരാതിയിലാണ് കീഴ്‌ക്കോടതി നിയമത്തിലെ പരമാവധി ശിക്ഷ വിധിച്ചത്. തുടക്കം മുതല്‍ ഈ കേസിന്റെ നാള്‍വഴികള്‍ പരിശോധിച്ചാല്‍ ദുരൂഹതകളും സംശയങ്ങളും ഉണ്ടെന്നാണ് പ്രഗത്ഭ അഭിഭാഷകനായ സിംങ്‌വി അടക്കമുള്ള അഭിഭാഷകര്‍ പറയുന്നത്.

‘സത്യത്തിനുവേണ്ടി ഏതറ്റം വരെയും പോകാന്‍ ഒരുക്കമാണെന്നാണ് രാഹുല്‍ ഗാന്ധിയുടെ ഇപ്പോഴത്തെയും നിലപാട്. ജനാധിപത്യമൂല്യങ്ങളെ നിസ്സങ്കോചം ഉയര്‍ത്തിപ്പിടിക്കേണ്ട ചുമതല എല്ലാ ഭാരതീയരിലും ജ്വലിക്കേണ്ട മുഹൂര്‍ത്തമാണ് ഇതെന്നാണ്’ – പ്രശസ്ത കവി കല്‍പറ്റ നാരായണന്‍ പറഞ്ഞത്. ” ഒരു ജനാധിപത്യവാദി ഇതുപോലൊരു സന്ദര്‍ഭത്തില്‍ പറയേണ്ടതേ രാഹുലും പറഞ്ഞുള്ളൂ. ജോഡോ യാത്രയില്‍ രാഹുല്‍ ഗാന്ധി ശ്രമിച്ചത് എന്നെപ്പോലെയുള്ള ജനാധിപത്യവാദികളുടെ ദുര്‍ബലമായ പ്രതിരോധത്തെ സംരക്ഷിക്കാനാണ്. സ്വരാജ് അതി വിദൂരമായിക്കൊണ്ടിരിക്കുന്ന, ഏകാധിപത്യത്തിന്റെ ലക്ഷണങ്ങള്‍ സമൃദ്ധമായിരിക്കുന്ന ഭാരതത്തിന് വേണ്ടത് സത്യവചസ്സുകളാണ് നുണകളല്ല” – കല്‍പ്പറ്റ പറയുന്നു.

പപ്പു എന്നു പറഞ്ഞ് മോദിയും ഇടതുപക്ഷവും പരിഹസിച്ചിരുന്ന രാഹുല്‍ ഇന്ന് രാജ്യത്തിന്റെ പ്രതീക്ഷയാണ്. ജോഡോ യാത്രയിലൂടെ വെറുപ്പിന്റെ കമ്പോളത്തില്‍ സ്‌നേഹത്തിന്റെ കട തുറക്കാന്‍ രാഹുലിന് കഴിഞ്ഞു. കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ സഞ്ചരിക്കുന്നതിനിടയില്‍ രാഹുല്‍ ഗാന്ധി രാജ്യത്തോളം വളരുകയായിരുന്നു. അതിന് തെളിവാണ് കാശ്മീരിലെ മഞ്ഞുമഴയില്‍ രാഹുല്‍ നടത്തിയ പ്രസംഗം. മാസങ്ങള്‍ കഴിഞ്ഞ് ആ പ്രസംഗത്തിന്റെ തെളിവുകള്‍ ആവശ്യപ്പെട്ട് ഡല്‍ഹി പൊലീസ് രാഹുല്‍ ഗാന്ധിയുടെ വസതിയില്‍ മണിക്കൂറുകളോളം തമ്പടിച്ചിരുന്നു. യാത്രയ്ക്കിടയില്‍ കണ്ട പെണ്‍കുട്ടികളില്‍ ചിലര്‍ തങ്ങള്‍ പീഡിപ്പിക്കപ്പെട്ട സംഭവങ്ങള്‍ തന്നോട് പറഞ്ഞു എന്നായിരുന്നു പരാമര്‍ശം. ഈ പെണ്‍കുട്ടികളെക്കുറിച്ചുള്ള വിശദ വിവരങ്ങള്‍ നല്‍കാനാണ് കേന്ദ്ര പൊലീസ് രേഖാ മൂലവും നേരിട്ടും ആവശ്യപ്പെട്ടത്. പെണ്‍കുട്ടികള്‍ രാഹുലിനെ വിശ്വാസത്തിലെടുത്ത് പറഞ്ഞ കാര്യങ്ങള്‍ അവരുടെ അനുമതിയില്ലാതെ അദ്ദേഹത്തിന് വെളിപ്പെടുത്താന്‍ നിലവിലുള്ള നിയമം അനുസരിച്ച് കഴിയില്ല. അതിജീവിതമാരുടെ സമ്മതമില്ലാതെ ഒരാള്‍ ഇത്തരം കാര്യങ്ങള്‍ നീതിപീഠത്തിന് മുന്നില്‍പ്പോലും പങ്കുവയ്‌ക്കേണ്ടതില്ല.

പാര്‍ലമെന്റിലെ അദാനിയും മോദിയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള ചോദ്യങ്ങളാണ് മോദി സര്‍ക്കാരിനെ പ്രകോപിപ്പിച്ചത്. ഇതിനു പിന്നാലെയാണ് കേംബ്രിഡ്ജ് യൂണിവേഴ്‌സിറ്റിയിലെ ക്ഷണം സ്വീകരിച്ച് രാഹുല്‍ അവിടെ നടത്തിയ പ്രസംഗം രാജ്യവിരുദ്ധമാണെന്ന് ബിജെപി പ്രഖ്യാപിച്ചത്. വയനാട്ടില്‍നിന്നും നാലരലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തോടെ തിരഞ്ഞെടുക്കപ്പെട്ട രാഹുലിന് കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ സംസാരിക്കാന്‍ പോലും അനുമതി നിഷേധിച്ചു. ഇന്ത്യയില്‍ ജനാധിപത്യം അപകടത്തിലാണെന്ന് വിദേശത്തുവെച്ച് പ്രസംഗിച്ചു എന്നതാണ് രാജ്യ ദ്രോഹമായി ചിത്രീകരിച്ചത്. ഇതിന്റെ പേരിലാണ് ഇക്കഴിഞ്ഞ പാര്‍ലമെന്റ് സമ്മേളനത്തില്‍ രണ്ട് സഭകളും ദിവസങ്ങളോളം സ്തംഭിച്ചത്. രാഹുല്‍ ഗാന്ധിയെപ്പൊലെ ഒരു എംപിക്ക് സംസാരിക്കാനുള്ള അവകാശം പാര്‍ലമെന്റില്‍ ഇല്ലെങ്കില്‍ വിദേശത്തുപോയി പ്രസംഗിക്കുന്നതില്‍ എന്താണ് രാജ്യദ്രാഹം. സഭയില്‍ ഭൂരിപക്ഷമുണ്ടെന്നുവെച്ച് പ്രതിപക്ഷത്തിന്റെ സ്വാതന്ത്ര്യങ്ങള്‍ നിഷേധിക്കുന്നതാണോ ബിജെപി അവകാശപ്പെടുന്ന ജനാധിപത്യം.

രാഹുല്‍ ഗാന്ധിയെ എതിര്‍ത്തിരുന്ന മമതയും കേജ്രിവാളും കെ. ചന്ദ്രശേഖറും പിണറായിയും അടക്കമുള്ള മുഖ്യമന്ത്രിമാരും രാഹുലിന് വേണ്ടി രംഗത്തിറങ്ങിയത് ശുഭകരമാണ്. ഇന്ദിരാഗാന്ധിക്കുശേഷം രാജ്യം മുഴുവന്‍ അംഗീകരിക്കുന്ന ഒരു ദേശീയ നേതാവ് കോണ്‍ഗ്രസില്‍ ഉണ്ടായിട്ടില്ല. രാജീവ് ഗാന്ധിക്കും സോണിയാ ഗാന്ധിക്കും ഒന്നും എല്ലാവരുടേയും അംഗീകാരം പിടിച്ചുപറ്റാന്‍ കഴിഞ്ഞില്ല. ബിജെപിക്കും അത്തരമൊരു ദേശീയ നേതാവ് അന്നും ഇന്നും ഇല്ല. എല്ലാ സംസ്ഥാനങ്ങളിലും ഒരുപോലെ അംഗീകരിക്കപ്പെടുന്ന നേതാക്കളായിരുന്നില്ല വാജ്‌പേയും എല്‍.കെ അദ്വാനിയും ഇപ്പോഴത്തെ പ്രധാനമന്ത്രി മോദി വരെയുള്ളവരും.

ഒരു നേതാവിന്റെ ഭാഷയോ വേഷഭൂഷാതികളോ ജാഡയോ ഇല്ലാത്ത ‘പപ്പു’ ഇന്ന് പഴയ പപ്പുവല്ല. ഭാഷയ്ക്കും ദേശത്തിനും അതീതമായി എല്ലാ മനുഷ്യരേയും സ്‌നേഹത്തിന്റെ ചരടില്‍ കോര്‍ത്തിണക്കാന്‍ രാഹുലിന് കഴിഞ്ഞു. ഇതിന് രാഹുല്‍ ഗാന്ധി കടപ്പെട്ടിരിക്കുന്നത് സാക്ഷാല്‍ നരേന്ദ്ര ദാമോദര്‍ ദാസ് മോദിയോടാണ്. പാര്‍ലമെന്റില്‍ വെച്ച് മോദിയെ കെട്ടിപ്പിടിച്ചപ്പോള്‍ രാഹുലിനെ പരിഹസിച്ചവര്‍ക്കുപോലും അദ്ദേഹം നല്‍കിയ മധുരമായ പ്രതികാരമായിരുന്നു ജോഡോ യാത്ര. വൃദ്ധരും കുട്ടികളും സ്ത്രീകളും പെണ്‍കുട്ടികളും അടക്കം ആയിരങ്ങളാണ് കാശ്മീര്‍ വരെയുള്ള യാത്രകളില്‍ ആശ്ലേഷംകൊണ്ട് രാഹുലിനെ പൊതിഞ്ഞത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കാനും ജയിലടയ്ക്കാനും ചിലപ്പോള്‍ മോദി സര്‍ക്കാരിന് കഴിഞ്ഞേക്കാം പക്ഷേ, കോടിക്കണക്കിന് ജനങ്ങളുടെ മനസില്‍ നിന്ന് ഈ നേതാവിനെ മായ്ച്ചുകളയാന്‍ മോദിക്കെന്നല്ല, ഒരു ശക്തിക്കും സാധ്യമല്ല. അതിനു തെളിവാണ് രാഷ്ട്രീയം മറന്നുള്ള പ്രതിപക്ഷ കക്ഷികളുടെ ഐക്യവും രാജ്യത്തുടനീളം ഉയരുന്ന പ്രതിഷേധങ്ങളും.

