അന്തര്‍ദേശീയം
ഇന്ത്യ തിരയുന്നത് ആറ് ഭീകരരെ!
ന്യുഡല്‍ഹി: പഹല്‍ഗാമില്‍ ഭീകരാക്രമണം നടത്തിയ ഭീകരരുടെ എണ്ണത്തില്‍ വ്യക്തതയായി. ആറ് ഭീകരരെയാണ് ഇന്ത്യ തെരയുന്നത്. ഇതില്‍ നാല് ഭീകരര്‍ പാക്കിസ്ഥാനില്‍ നിന്നുള്ളവരാണ്. മറ്റു രണ്ടുപേര്‍ ജമ്മു കശ്മീരില്‍ നിന്നുള്ളവരാണ്. ഈ ആറു ഭീകരര്‍ക്കായാണ് അനന്തനാഗ് മേഖലയില്‍ പരിശോധന നടത്തുന്നത്. ഇവര്‍ ജമ്മുവിലേക്ക് കടക്കുന്നതടക്കം തടഞ്ഞുകൊണ്ടുള്ള തിരിച്ചിലാണ് നടക്കുന്നത്. ഇതിന്റെ ഭാഗമായി അനന്തനാഗ് മേഖല സൈന്യം വളഞ്ഞാണ് തിരിച്ചടില്‍ നടത്തുന്നത്.
പഹല്‍ഗാം ഭീകരര്‍ക്കായി ദക്ഷിണ കശ്മീര്‍ സുരക്ഷാസേന അരിച്ചുപെറുക്കുകയാണ്. പീര്‍ പഞ്ചല്‍ മലനിരകളിലെ തിരച്ചില്‍ വെല്ലുവിളി നിറഞ്ഞതാണ്. അതിനിടെ കൂടുതല്‍ ലോക രാജ്യങ്ങളുടെ പിന്തുണ ഉറപ്പാക്കുകയാണ് ഇന്ത്യ.
പഹല്‍ഗാം ഉള്‍പ്പെടുന്ന അനന്ത്‌നാഗ്, കുല്‍ഗാം അടക്കമുള്ള ജില്ലകളിലാണ് പാക് ഭീകരരെയും തദ്ദേശീയരായ സഹായികളെയും തിരയുന്നത്. സേനയും ജമ്മുകശ്മീര്‍ പോലീസും സംയുക്തമായാണ് വിവിധയിടങ്ങളില്‍ തിരച്ചില്‍ തുടരുന്നത്. ഭീകരരെ കുറിച്ച് സൂചന ലഭിച്ചാല്‍ പോലീസിനെ അറിയിക്കണമെന്ന് പ്രദേശവാസികള്‍ക്ക് നിരന്തരം നിര്‍ദേശം നല്‍കുന്നുണ്ട്.
കശ്മീര്‍ താഴ്‌വരയുടെയും നിയന്ത്രണ രേഖയുടെയും കാവലാളുകളായ ശ്രീനഗര്‍ ആസ്ഥാനമായ പതിനഞ്ചാം കോറിന്റെ നേതൃത്വത്തിലാണ് തിരച്ചില്‍. രാഷ്ട്രീയ റൈഫിള്‍സിന്റെ വിവിധ യൂണിറ്റുകളും സൈന്യത്തിന്റെ സ്‌പെഷല്‍ ഫോഴ്‌സസായ പാരാ കമാന്‍ഡോകളും വിവിധ ഇടങ്ങളില്‍ പരിശോധനക്ക് ഒപ്പമുണ്ട് ഒപ്പമുണ്ട്. ഭീകരത ഉടന്‍ ജീവനോടെ പിടികൂടാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷ.
ഇന്നലെ പഹല്‍ഗാമിലെത്തിയ എന്‍.ഐ.എ. മേധാവി സദാനന്ത ദത്തെ അന്വേഷണം വിലയിരുത്തി. പഹല്‍ഗാം മേഖലയുടെ ത്രിമാന ചിത്രീകരണം നടത്തി. അമേരിക്കയുടെ പൂര്‍ണ പിന്തുണ ലഭിച്ച ഇന്ത്യ മറ്റു ലോകരാജ്യങ്ങളുടെ പിന്തുണ കൂടി ഉറപ്പാക്കുകയാണ്. പാകിസ്താനെ മറ്റു രാജ്യങ്ങള്‍ക്ക് മുന്നില്‍ തുറന്നു കാട്ടാനും ശ്രമിക്കുന്നുണ്ട്.
ഭീകരാക്രമണത്തില്‍ ശക്തമായി തിരിച്ചടിച്ചിരിക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞു. ഒരു തീവ്രവാദിയേയും വെറുതെ വിടില്ലെന്നും അദ്ദേഹം പറഞ്ഞു. വിഷയത്തില്‍ പ്രധാനമന്ത്രി നിലപാട് വ്യക്തമാക്കി കഴിഞ്ഞുവെന്നും ഇന്ത്യ കൃത്യമായി തിരിച്ചടിച്ചിരിക്കുമെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു. ദില്ലിയില്‍ നടന്ന ഒരു പൊതുപരിപാടിയിലാണ് അമിത് ഷാ നിലപാട് വ്യക്തമാക്കിയത്. തിരിച്ചടിക്ക് സജ്ജമാണെന്ന് സേനകളും വ്യക്തമാക്കി. പോസ്റ്റല്‍ സര്‍വീസുകള്‍ നിര്‍ത്തി വയ്ക്കാനും, പാക് ഐപി അഡ്രസുള്ള വെബ്‌സൈറ്റുകള്‍ നിരോധിക്കാനും തീരുമാനിച്ച് പാകിസ്ഥാന് മേല്‍ കൂടുതല്‍ ഉപരോധമേര്‍പ്പെടുത്താനുള്ള നീക്കത്തിലാണ് ഇന്ത്യ.
അതേസമയം, തിരിച്ചടി ഭയന്ന് കറാച്ചിയിലും ലാഹോറിലും ചിലയിടങ്ങളില്‍ പാകിസ്ഥാന്‍ വ്യോമഗതാഗതം തടഞ്ഞു. സുരക്ഷ കാരണങ്ങള്‍ മുന്‍നിറുത്തിയാണ് പാകിസ്ഥാന്റെ നടപടി. ഇന്ത്യ ആക്രമിക്കുമെന്ന ഭയം കാരണമാണ് വ്യോമഗതാഗതം തടഞ്ഞത് എന്നാണ് സൂചന.
പാകിസ്ഥാന് കനത്ത മറുപടി നല്‍കാനൊരുങ്ങുകയാണ് സൈന്യം. തയ്യാറെടുപ്പുകളുമായി കര, നാവിക, വ്യോമ സേന വിഭാഗങ്ങള്‍ മുന്നോട്ടുപോവുകയാണ്. എന്തിനും സജ്ജമാണെന്നാണ് സേന വൃത്തങ്ങള്‍ അറിയിക്കുന്നത്. ഇതിനിടെ പാകിസ്ഥാന് മുന്നറിയിപ്പുമായി നാവിക സേനയും രംഗത്തെത്തി. ഇന്ത്യന്‍ മേഖലയ്ക്കുള്ളില്‍ പ്രവേശിച്ചാല്‍ തകര്‍ക്കുമെന്നാണ് പാകിസ്ഥാന് നാവിക സേന നല്‍കുന്ന മുന്നറിയിപ്പ്. തിരിച്ചടിക്ക് സൈന്യത്തിന് പൂര്‍ണ സ്വാതന്ത്ര്യം കേന്ദ്ര സര്‍ക്കാര്‍ നല്‍കിയതിനാല്‍ തന്നെ സൈന്യത്തിന്റെ നീക്കം ഉറ്റുനോക്കുകയാണ് രാജ്യം.
ഇതോടെ വാഗാ അതിര്‍ത്തിയിലെ നിയന്ത്രണത്തെ ചൊല്ലി ഇന്ത്യ-പാക് തര്‍ക്കവും രൂപപ്പെട്ടു. പാക് പൗരന്‍മാരെ സ്വീകരിക്കാതെ പാകിസ്ഥാന്‍ വാഗ അതിര്‍ത്തി അടച്ചു. അട്ടാരി അതിര്‍ത്തി വഴി പാകിസ്ഥാന്‍ പൗരന്‍മാരെ കടത്തി വിടുന്നത് ഇന്ത്യ തുടരും. അതിര്‍ത്തി ഇന്നലെ മുതല്‍ അടയ്ക്കാനുള്ള തീരുമാനമുണ്ടെങ്കിലും പാകിസ്ഥാനികളെ മടക്കി അയക്കാനായി ഇത് തുറക്കും.
