കോളം
എഴുതാനും വായിക്കാനും കാണാനും കഴിയാതെ, വാര്‍ദ്ധക്യത്തിന്റെ പിടിയില്‍ ബിആര്‍പി
പി.കെ ശ്രീനിവാസന്‍
വാര്‍ത്തകള്‍ എപ്പോഴും സന്തോഷകരമാകണമെന്നില്ല. ഇന്ന് കിട്ടിയ വാര്‍ത്ത സങ്കടങ്ങളുടെ മഹാതുരുത്തിലേക്കാണ് എന്നെ കൊണ്ടെത്തിച്ചത്. ഇന്ന് വൈകുന്നേരം ഞാന്‍ ഏറെ ഇഷ്ടപ്പെടുന്ന സീനിയര്‍ പത്രപ്രവര്‍ത്തകനായ ബിആര്‍പി ഭാസ്‌കര്‍ വിളിച്ചു പറഞ്ഞു, ഞാന്‍ അടയാറില്‍ നിന്ന് താമസം മാറുകയാണ്. അവശത അനുഭവിക്കുന്നവര്‍ക്ക് വേണ്ടി രാജ അണ്ണാമലൈപുരത്തു ചില ഡോക്ടര്‍മാര്‍ നടത്തുന്ന ആതുരാലയത്തിലേക്കു മാറുന്നു. കണ്ണിനു കാഴ്ച നഷ്ടപ്പെട്ടു. വായിക്കാന്‍ കഴിയുന്നില്ല. മരുന്ന് എടുത്തു കഴിക്കാന്‍ പോലും കഴിയാത്ത അവസ്ഥ. പരസഹായമില്ലാതെ മുന്നോട്ടു പോകാന്‍ ആകുന്നില്ല.
രണ്ടു മൂന്നു മാസങ്ങള്‍ക്കു മുന്‍പാണ് ഭാര്യ അന്തരിച്ചത്. അതും വളരെ നാള്‍ ഓര്‍മ്മ ഇല്ലാതെ കിടന്ന ശേഷം.. ഒരേയൊരു മകള്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് അന്തരിച്ചു. മകളുടെ മകള്‍ വിദേശത്താണ്. ഇടയ്ക്കിടെ വിളിക്കും. എല്ലാം ഇതുവരെ നോക്കിയിരുന്നത് മരുമകന്‍ ബാലാജിയാണ് ബാലാജിയും മടുത്തു കാണും.
ഞാന്‍ ഇടയ്ക്കിടെ അഡയാറില്‍ പോയി ബിആര്‍പിയെ കാണാറുണ്ട്. എന്റെ പുതിയ നോവല്‍ രാത്രി മുതല്‍ രാത്രി വരെ വായിച്ചു കേള്‍ക്കണമെന്ന് പറഞ്ഞു. നാല് ദിവസം കൊണ്ട് ഞാനതു വായിച്ചു കേള്‍പ്പിച്ചു. വളരെ ശ്രദ്ധയോടെ അദ്ദേഹം അത് കേട്ടിരുന്നു. (ആ നോവലില്‍ ബിആര്‍പിയും ഒരു കഥാപാത്രമാണ്) മാതൃഭൂമിയില്‍ വന്ന അഭിമുഖം പോലും ഞാന്‍ വായിച്ചു കേള്‍പ്പിച്ചു. ന്യൂസ് റൂമിനു അക്കാദമി അവാര്‍ഡ് കിട്ടിയപ്പോള്‍ പലരും വിളിച്ചു അഭിനന്ദനം അറിയിച്ചപ്പോള്‍ അദ്ദേഹം സന്തോഷിച്ചു. തൊണ്ണൂറ്റിയൊന്നാം വയസ്സിലെ അവാര്‍ഡ്!
ഏതാനും വര്‍ങ്ങള്‍ക്കു മുന്‍പാണ് തിരുവനന്തപുരത്തു നിന്ന് അദ്ദേഹം ചെന്നൈയിലേക്ക് ചേക്കേറിയത്. മദ്രാസ് സര്‍വകലാശാല മലയാളം വിഭാഗം 90 വയസ്സായ അദ്ദേഹത്തിന് കഴിഞ്ഞ വര്‍ഷം ആദരം അര്‍പ്പിച്ചപ്പോള്‍ മനുഷ്യനോട് ചേര്‍ന്ന് നില്‍ക്കുന്ന ജസ്റ്റിസ് ചന്ദ്രുവും വേദിയില്‍ ഉണ്ടായിരുന്നു. അന്ന് ബിആര്‍പി പറഞ്ഞു, കേരളം വയോജനസൗഹൃദ സംസ്ഥാനമല്ലെന്ന്. അതുകൊണ്ടാണ് തിരുവനന്തപുരം ഉപേക്ഷിക്കേണ്ടി വന്നതെന്ന്. അതിനും പലരും അദ്ദേഹത്തെ വിമര്‍ശിച്ചു. അന്തം കമ്മികളുടെ ഒരു നിര അദ്ദേഹത്തെ എന്നും ആക്രമിക്കാന്‍ മുന്നിട്ടു നിന്നിരുന്നു.
താഴേക്കിടയിലുള്ളവരുടെ ഉന്നമനത്തിനു വേണ്ടി എന്നും നിലകൊള്ളുന്ന വ്യക്തിയാണ് ബിആര്‍പി. അധഃസ്ഥിതരുടെ പ്രശ്‌നനങ്ങള്‍ക്കു എന്നും ഒപ്പം നില്‍ക്കുന്ന ഒരു പത്രപ്രവര്‍ത്തകനെ, പൊതുപ്രവര്‍ത്തകനെ വേറെ കാണാന്‍ കഴിയില്ല. കാഴ്ച മങ്ങി വായിക്കാന്‍ കഴിയാതെ, വാര്‍ത്തകള്‍ കാണാനോ കേള്‍ക്കാനോ കഴിയാതെ ബിആര്‍പി പിന്‍വാങ്ങുന്നത് സങ്കല്‍പ്പിക്കാന്‍ കഴിയുന്നില്ല. പുതിയ സങ്കേതത്തില്‍ അദ്ദേഹത്തിന് കൂടുതല്‍ സൗകര്യങ്ങള്‍ ലഭിക്കുമെന്ന് വിശ്വസിക്കുന്നു.
