കോളം
ഈ തൊണ്ണൂറ്റിയഞ്ചുകാരനെ അധികാരികള്‍ എന്തിനിങ്ങനെ ഭയക്കുന്നു
ഷഫീഖ് താമരശ്ശേരി
കെട്ടിക്കിടക്കുന്ന വാറണ്ടുകളില് തീര്പ്പുണ്ടാക്കാന് പൊറ്റമ്മലിലെ ആ പീടികക്കെട്ടിടത്തിന് മുകളിലെ ഒറ്റമുറിയിലേക്ക് എ വാസു എന്ന Accused no: … നെ തേടി പുറപ്പെടുമ്പോള് മെഡിക്കല് കോളേജിലെ പൊലീസുകാര് അറിഞ്ഞുകാണില്ല എ വാസു എന്ന ജീവിതം എന്താണെന്ന്.
സമീപകാല കേരളം സാക്ഷ്യം വഹിച്ച ക്രൂരമായ ഭരണകൂട നരഹത്യകളിലൊന്നില് മനം ചിതറി തന്റെ സഖാക്കള്ക്കൊപ്പം പ്രതിഷേധ മുദ്രാവാക്യം വിളിച്ചതിനാണ് ആറ് വര്ഷങ്ങള്ക്കിപ്പുറം ഗ്രോവാസുവിനെ തേടി പൊലീസെത്തിയത്.
സ്വന്തം ജാമ്യത്തില് എഴുതി ഒപ്പിട്ട് പൊയ്‌ക്കോളൂ എന്ന ഔദാര്യത്തിന് മുന്നില് ‘അതിന് മനസ്സിലെന്ന ദൃഢതയില്‘ തിരിച്ചുനില്ക്കുന്ന ആ സമര നിലപാടിന്റെ വീര്യകാരണങ്ങള് തിരിച്ചറിയത്തക്ക ബോധം പേറുന്നവര് സംസ്ഥാന പൊലീസ് സേനയില് തന്നെ ഉണ്ടായിരിക്കണമെന്നില്ല.
ഒരു കൊടും അന്യായത്തിനെതിരെ പ്രതിഷേധിച്ചത് കുറ്റമാണെന്ന് വാസുവേട്ടന് എങ്ങിനെ സമ്മതിക്കും! സമരത്തെ കുറ്റമായി വിധിയെഴുതുന്ന ഭരണകൂട സമീപനങ്ങളോട് ഇതിലപ്പുറമെന്ത് സമരമാണ്! കുന്ദമംഗലം കോടതിയിലെ മജിസ്‌ട്രേറ്റ് ആവശ്യത്തിലേറെ വിയര്ത്തുകാണും. വാസുവേട്ടന് നിലപാടിലുറച്ചുനിന്നു. ഉറ്റസുഹൃത്ത് മോയിന് ബാപ്പുവിന് പോലും പിന്തിരിപ്പിക്കാനായില്ല. ഒടുവില് പൊലീസ് അദ്ദേഹത്തെ ജയിലിലേക്ക് മാറ്റി.
വാസുവേട്ടനെ അറിയുന്നവര്ക്കെല്ലാം ആ നിലപാട് മനസ്സിലാകും. നക്‌സലൈറ്റ് കാലത്തിന് ശേഷം ‘അതൊക്കെ യൗവനത്തിന്റെ കുസൃതികളെന്ന’ സേഫ്‌സോണിലേക്കദ്ദേഹം പോയില്ല.
ഐക്യകേരളം കണ്ട ഏറ്റവും ശക്തമായ ജനകീയ സമരങ്ങളിലൊന്നായ ചാലിയാര് സമരത്തില് ജനകീയ പ്രശ്‌നങ്ങളും തൊഴില് പ്രശ്‌നങ്ങളും തമ്മില് വൈരുധ്യങ്ങള് നിലനിന്നപ്പോള് കൃത്യമായ രാഷ്ട്രീയ മുദ്രാവാക്യം ഉയര്ത്തി തൊഴിലാളികളെ സംഘടിപ്പിച്ചു നിര്ത്തിയാണ് എ വാസു, ഗ്രോ വാസു (Gwalior Rayons Workers Organizations) ആയത്. വിവിധങ്ങളായ ഭൂസമരങ്ങളില്, ദളിത് അവകാശ സമരങ്ങളില്, മനുഷ്യാവകാശ പ്രക്ഷോഭങ്ങളിലെല്ലൊം ഒരു കൊമ്പന് മീശക്കാരനെ പിന്നെയും നമ്മള് കണ്ടു.
മുത്തങ്ങയില് ക്രൂരമായ പൊലീസ് മര്ദനമേറ്റ് ശരീരമാസകലം നീരുവെച്ച്, മുഖം വീര്ത്ത് അനങ്ങാനാകാതെ കോഴിക്കോട്ടെ ജയിലിലെത്തിയതിന്റെ രണ്ടാം നാള് തന്നെ കാണാനെത്തിയ ആദ്യ അതിഥിയെക്കുറിച്ച് സി.കെ. ജാനു ‘അടിമമക്ക’ എന്ന ആത്മകഥയില് പറയുന്നുണ്ട്. ഒരു കുപ്പി കുഴമ്പുമായി പുതിയറ ജയിലിലെത്തിയ വാസുവേട്ടനെക്കുറിച്ച്.
പൊതുവിന് വേണ്ടി നിന്നതിന്റെ പേരില് പോറലുകളേറ്റവരും പീഡിപ്പിക്കപ്പെട്ടവരുമായ അനേകം മനുഷ്യര്ക്ക് അവരനുഭവിച്ച ഓരോ വാസുവേട്ടന് കഥകള് പറയാനുണ്ടാകും. ഒരു കത്തിന്റെയോ ഒരു ഫോണ്കോളിന്റെയോ ബലത്തില് പൊറ്റമ്മലില് നിന്നും വാസുവേട്ടന് അവരിലേക്കെത്തിയ ദൂരത്തെക്കുറിച്ച്. ഒപ്പം വിളിച്ച മുദ്രാവാക്യങ്ങളെക്കുറിച്ച്, ഒരുമിച്ചേറ്റുവാങ്ങിയ പ്രഹരങ്ങളെക്കുറിച്ച്, മര്ദനങ്ങളെക്കുറിച്ച്… ആശയങ്ങളില് വ്യത്യാസം ഉണ്ടെങ്കിലും ഒരുമിച്ച് നിന്ന വിശാല സമരമുഖങ്ങളെക്കുറിച്ച്…
സഹപോരാളിയായിരുന്ന സഖാവ് വര്ഗീസിനെ, പൊലീസ് ഏകപക്ഷീയമായി വെടിവെച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന കോണ്സ്റ്റബിള് രാമചന്ദ്രന് നായരുടെ വെളിപ്പെടുത്തല് ആദ്യമറിയുന്നത് വാസുവേട്ടനാണ്. അടിയന്തരാവസ്ഥാ കാലത്തെ പൊലീസ് മര്ദനങ്ങളുടെ ആഴം അനുഭവിച്ചറിഞ്ഞയാള്. പൊലീസ് എന്തെല്ലാം ചെയ്യുമെന്ന് ജീവിതം കൊണ്ട് അറിഞ്ഞവന്.
പൊലീസ് ക്രൂരതകള്ക്കെതിരെ തെരുവിലിറങ്ങാന് വാസുവേട്ടന് രണ്ടാമതൊന്ന് ആലോചിക്കേണ്ടി വരില്ല. നിലമ്പൂരില് നിന്നും വൈത്തിരിയില് നിന്നും മഞ്ചിക്കണ്ടിയില് നിന്നും വാളാരംകുന്നില് നിന്നും പൊലീസുകാര് വെടിവെച്ചിട്ട മാവോയിസ്റ്റുകളുടെ മൃതേദഹം മെഡിക്കല് കോളേജിലെത്തിയപ്പോള് അത് വ്യാജ ഏറ്റുമുട്ടല് കൊലയാണെന്ന് വിളിച്ചുപറയാന് വാസുവേട്ടന് മജിസ്റ്റീരിയല് അന്വേഷണത്തിന്റെ കോപ്പി ആവശ്യമില്ലെന്ന് ചുരുക്കം. ആ സമരത്തെ കുറ്റമായി വിധിക്കുന്നതിനോട് ആറ് വര്ഷങ്ങള്ക്കിപ്പുറം അയാള് വീണ്ടും സമരം തീര്ക്കുന്നു.
94ാം വയസ്സിലും കുട നിര്മിച്ച് ഉപജീവനം കണ്ടെത്തുന്ന തൊഴിലാളിയാണ് ഗ്രോ വാസു. കേരളത്തിലെ ഏറ്റവും മുതിര്ന്ന കമ്യൂണിസ്റ്റ് രാഷ്ട്രീയപ്രവര്ത്തകരിലൊരാള്. ആ സമരജീവിതത്തെയും രാഷ്ട്രീയത്തെയും അത്രയെളുപ്പത്തിലങ്ങ് മനസ്സിലാക്കാന് കഴിഞ്ഞെന്ന് വരില്ല.
