കോളം
ഒരു ന്യൂജെന്‍ ടെക്‌നോളജി!

തവളക്കുഴി പഞ്ചായത്ത് റോഡിന്റെ അരികില്‍ എന്തോ പുതിയ ടെക്‌നോളജി ഉപയോഗിച്ച് കാന നിര്‍മ്മിക്കുന്നു എന്നുകേട്ടാണ് നാട്ടുകാര്‍ അങ്ങോട്ടേക്ക് എത്തിയത്. പുറമേനിന്ന് നോക്കിയാല്‍ യാതൊരു വ്യത്യാസവും തോന്നുന്നില്ല, എന്നിട്ടും എന്താണ് പുതിയ ടെക്‌നോളജി എന്നായിരുന്നു നാട്ടുകാരുടെ ചോദ്യം. നാഴികയ്ക്ക് നാല്‍പ്പതുവട്ടം കാന നിര്‍മ്മാണത്തെപ്പറ്റി പറഞ്ഞുകൊണ്ടിരുന്ന പഞ്ചായത്ത് പ്രസിഡന്റിനെ അവിടെങ്ങും കാണാനുമില്ല. എ.ഐ.സി.സിയെപ്പോലെ കാന നിര്‍മ്മാണത്തെപ്പറ്റി പരസ്യപ്രസ്താവനകള്‍ പാടില്ലെന്ന് പറഞ്ഞശേഷമാണേ്രത പ്രസിഡന്റ് സ്ഥലംവിട്ടത്. പ്രതിപക്ഷ പാര്‍ട്ടിക്കാരെല്ലാംകൂടി കാന നിര്‍മ്മിച്ചുകൊണ്ടിരുന്ന ബംഗാളികളെ മാറ്റി നിര്‍ത്തി പരിശോധിച്ചപ്പോഴാണ് ‘പുതിയ ടെക്‌നോളജി’യുടെ ആഴം മനസിലാകുന്നത്.
കോണ്‍ക്രീറ്റ് ചെയ്യുന്നതില്‍ നിന്നും ഇരുമ്പുകമ്പി പൂര്‍ണമായും ഒഴിവാക്കിയുള്ള നിര്‍മ്മാണരീതിയാണ് തവളക്കുഴി പഞ്ചായത്തില്‍ പരീക്ഷിച്ചത്. ബലം കിട്ടാന്‍ വാര്‍ക്കുന്നതിന്റെ ഇടയ്ക്ക് കമ്പുകളാണേ്രത ഉപയോഗിച്ചിരിക്കുന്നത്. തരുമ്പും പിടിക്കില്ല, പണവും ലാഭം. ഇത്തരം കാന നിര്‍മ്മാണത്തെക്കുറിച്ച് പഠിക്കാന്‍ വിദേശസംഘം ഇന്ത്യയിലെത്തുമെന്ന് പഞ്ചായത്തിനെ അറിയിച്ചിട്ടുണ്ടത്രേ. ഈ രീതി വിജയിച്ചാല്‍ അടുത്തതായി തെര്‍മോകോള്‍ ഉപയോഗിച്ചുള്ള പാലമാണ് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ നിര്‍മ്മിക്കാനൊരുങ്ങുന്നത്. ഈ രീതി പിന്തുടരുന്ന പുതിയ സംരംഭകര്‍ക്കും പഞ്ചായത്ത് അടുത്തതായി അവസരമൊരുക്കുന്നുണ്ട്. ഇങ്ങനെ ഒരു വര്‍ഷംകൊണ്ട് ഒരുലക്ഷം സംരംഭങ്ങള്‍ക്കാണ് സംസ്ഥാന സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. ഇതറിഞ്ഞ് ക്ഷമയുടെ നെല്ലിപലക കണ്ട പ്രതിപക്ഷം നിര്‍മ്മാണത്തിലിരുന്ന കാന അടിച്ചു തകര്‍ത്തു.
സംരംഭക സംഗമം ബഹിഷ്‌ക്കരിച്ച യു.ഡി.എഫിനെപ്പോലെ പഞ്ചായത്തിലെ പ്രതിപക്ഷ പാര്‍ട്ടികളും കാന നിര്‍മ്മാണം ബഹിഷ്‌ക്കരിച്ച്, സമരം തുടങ്ങി. അങ്ങനെ സമരം നടക്കുന്നതിനിടയ്ക്കാണ് പ്രതിപക്ഷ പാര്‍ട്ടിക്കാര്‍ ഒരു കാര്യം ശ്രദ്ധിച്ചത്. പഞ്ചായത്തുമായി യാതൊരു ബന്ധവുമില്ലാത്ത ഒരു വനിതാ നേതാവും സമരത്തിന് എത്തിയിരിക്കുന്നു. വനിതാ നേതാവിന് പഞ്ചായത്തില്‍ എന്താ കാര്യമെന്ന് എത്ര അന്വേഷിച്ചിട്ടും നാട്ടുകാര്‍ക്ക് ഒരെത്തുംപിടിയും കിട്ടിയില്ല. ഒടുവില്‍, ഇത് പഞ്ചായത്തുകാരുടെ പ്രതിഷേധമാണ്, ദയവായി ഇറങ്ങിപ്പോകൂ മേഡം എന്നു പറഞ്ഞാണേ്രത വനിതാ നേതാവിനെ പറഞ്ഞയച്ചത്. പൊതുകടം 3.90 ലക്ഷം കോടിയാണെന്നും, ചരിത്രത്തിലെ ഏറ്റവും അപകടനിലയിലാണെന്നും അതുകൊണ്ടാണ് കാന നിര്‍മ്മാണത്തില്‍ ഇരുമ്പുകമ്പി ഒഴിവാക്കിയതെന്നുമായിരുന്നു പഞ്ചായത്തിന്റെ വിശദീകരണം.
പൊതുസ്ഥലത്ത് മാസ്‌ക് വീണ്ടും നിര്‍ബന്ധമാക്കിയതറിഞ്ഞ നാട്ടുകാരുടെ അവസ്ഥയിലായിരുന്നു പഞ്ചായത്ത് നിവാസികള്‍. ക്രിമിനല്‍ സംഘങ്ങളുമായി ബന്ധമുണ്ടെന്ന് പാര്‍ട്ടിതന്നെ റിപ്പോര്‍ട്ട് നല്‍കിയ നേതാവിനെ കൊണ്ടുവന്ന് സമരക്കാരെ അടിച്ചോടിച്ചാലോ എന്നുവരെ ആലോചിച്ചുപോയി ഒരുവേള പഞ്ചായത്ത് പ്രസിഡന്റും കൂട്ടരും. പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കന്മാര്‍വരെ ലഹരികടത്തുകാരെ ഒറ്റപ്പെടുത്തണമെന്ന് പറഞ്ഞ സ്ഥിതിക്ക് ആ നീക്കം ഒഴിവാക്കുന്നതാകും നല്ലതെന്ന് പിന്നീട് നേതാക്കന്മാര്‍ക്ക് തോന്നി. അങ്ങനെ ബൈലോയില്‍ ഭേദഗതി വന്നപ്പോള്‍ തിരിച്ചടി കിട്ടിയ നേതാവിനെപ്പോലെയായി പഞ്ചായത്ത് പ്രസിഡന്റ്. ഒടുവില്‍, നിര്‍മ്മാണം തടസപ്പെടുത്തി, കാന അടിച്ചുതകര്‍ത്ത്, പൊതുമുതല്‍ നശിപ്പിച്ചവരുടെ സ്വത്ത് കണ്ടുകെട്ടാനായിരുന്നു പഞ്ചായത്തിന്റെ അടുത്ത തീരുമാനം.
അങ്ങനെ, പഞ്ചായത്തിന്റെ പൊതുമുതല്‍ അടിച്ചുതകര്‍ത്ത ഓരോരുത്തരുടെ സ്വത്തുക്കളായി പഞ്ചായത്ത് കണ്ടുകെട്ടി തുടങ്ങി. ഏതായാലും സ്വത്ത് കണ്ടുകെട്ടിയ നേതാക്കന്മാരുടെ കബര്‍ നാഥന്‍ വിശാലമാക്കി കൊടുക്കട്ടെ എന്നല്ലാതെ ഈ അവസരത്തില്‍ എന്തു പറയാന്‍. ഈ സമയത്ത് പറയാമോ എന്നറിയില്ല, എങ്കിലും പറയുവാ, മര്യാദയ്ക്ക്…. മര്യാദയ്ക്ക്… മര്യാദയ്ക്ക് ജീവിച്ചോ..!
