കല-സാഹിത്യം
കിടക്കയിൽ ഒരു ദിവസം (കവിത )
ആർ.സന്തോഷ്ബാബു
സ്നേഹഭവനത്തിൽ
*മുസ്ലിമിക്കയെ കാണാൻ
ഞാൻ ചെന്നു.
മുറിയൊരു നാടകവേദിയായി.
കട്ടിലും ഇക്കയും ഞാനും.
കട്ടിലിന്റെ വിളുമ്പിൽ ഞാനിരുന്നു.
കാറ്റൊരു അവതരണഗാനം മീട്ടി.
ഉച്ചിയിലേക്ക് വെളിച്ചം വീണു.
“ഇവിടെ ഇങ്ങനെ കിടന്നാൽ
വല്ലാത്ത കാറ്റാണ്.
പ്രായമായി പ്രായമായി
കൂനിക്കൂനി കാറ്റിനൊപ്പം
ഭൂമിയെ തൊടണം.
പരമാത്മാവിലേക്കുള്ള
ശരീരത്തിന്റെ തിരോഭാവം
അരണ്ട വെളിച്ചത്തിൽ
കയ്യടികളില്ലാതെ
ഒറ്റയ്ക്കിരുന്ന് കാണണം.
ആഗ്രഹങ്ങളിനിയും
ശമിച്ചിട്ടില്ലാത്തവർ
തട്ടിപ്പറിക്കാൻ വരുന്നുണ്ടപ്പോഴും.
ഞാനതൊക്കെ കാണാതിരിക്കും.
ആഗ്രഹങ്ങളെല്ലാം ഭയമല്ലേ?
കിടപ്പിലാണെങ്കിലും ഉറക്കമില്ല.
കിടക്ക ഇടയ്ക്കിടെ നനയും.
വീടിനുള്ളിലെ അനാഥരായ
പെൺകുട്ടികളെന്നെ
വെള്ളം തൊട്ടുതുടയ്ക്കും.
ഡയപ്പറ് വെച്ചുതരും.
കമ്പിളിയിൽ പുതപ്പിക്കും.
ചായ കുടിപ്പിക്കും.
അന്നനാളത്തീന്നൊരുകാറ്റ്
ഇഴഞ്ഞിഴഞ്ഞ് കീഴോട്ടും
മേലോട്ടും വീഴുകയാണ്.
ഓർമ്മകളുടെ കുഴമറിവ്.
കാണികളെ ഞാനതിൽ കുടുക്കിയിരിക്കുകയാണ്.
നീ തിരശ്ശീല താഴ്ത്തി
എന്നെയങ്ങ് മറന്നിട്ട്
വേഗം എക്സിറ്റ് ആയിക്കോ.”
ഇക്കയിത്രയും പറഞ്ഞ്
മുകളിലേക്ക് നോക്കി കിടന്നു.
ഞാനെഴുന്നേറ്റ്
പിന്നരങ്ങിലൂടെ
പ്രേക്ഷകർക്കിട-
യിലെത്തിയപ്പോഴേക്കും
ഇക്ക മരിച്ചിരുന്നു.▪️
*അഹമ്മദ് മുസ്ലിം : പ്രതിഭാധനനായിരുന്ന നാടക പ്രവർത്തകൻ.തൃശ്ശൂർ സ്കൂൾ ഓഫ് ഡ്രാമയിൽ നിന്നും അഭിനയത്തിൽ ബിരുദം.
1979 ൽ മകുടി നാടകത്തിലൂടെ യൂണിവേഴ്സിറ്റി ബസ്റ്റ് ആക്ടർ.ബ്രഹ്തിന്റെ ആന്റിഗണി,മദർ കറേജ്,തുടങ്ങിയ നാടകങ്ങളിലൂടെ തന്നിലെ നടനെ അടയാളപ്പെടുത്തി. കടൽത്തീരത്ത്, വചനം, ലീല തുടങ്ങിയ സിനിമകളിൽ അഭിനയിച്ചു.ഒരു സങ്കീർത്തനം പോലെ എന്ന നോവലിന് നാടകാവിഷ്കാരം നൽകി സംവിധാനം ചെയ്യുകയും ഡെസ്‌റ്റോവസ്കിയായി അഭിനയിക്കുകയും ചെയ്തു.പത്തനാപുരം ഗാന്ധിഭവനിൽ അന്തേവാസിയായിരിക്കെ 2020 ഡിസംബർ 18ന് അന്തരിച്ചു.
