കോളം
എങ്കിലും മുഖ്യമന്ത്രീ…!
തവളക്കുഴി പഞ്ചായത്തിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകനായ ദിവാകരേട്ടന്റെ മകളുടെ കല്യാണമായിരുന്നു കഴിഞ്ഞ ദിവസം. ഒരുക്കങ്ങളെല്ലാം പൂര്‍ത്തിയാക്കി, അവസാനഘട്ടം എന്ന നിലയില്‍ കാറ്ററിംഗുകാരെയും വിളിച്ച് കാര്യങ്ങളെല്ലാം ഒന്നുകൂടി ദിവാകരേട്ടന്‍ ഉറപ്പിച്ചു. മുഖ്യമന്ത്രി പറഞ്ഞതനുസരിച്ച് കാറ്ററിംഗുകാര്‍ അമ്മയെപ്പോലെയാണെന്നും അമ്മ വിളമ്പുന്ന തൃപ്തി പന്തിയില്‍ ഇരിക്കുന്നവര്‍ക്ക് കിട്ടണമെന്നുമൊക്കെ ദിവാകരേട്ടന്‍ കാറ്ററിംഗുകാരോട് പറഞ്ഞിരുന്നു. മറിച്ചാണെങ്കില്‍ കെ.എസ്.ആര്‍.ടി.സി. ജീവനക്കാര്‍ക്ക് കൊടുക്കുന്നതുപോലെ ഗഡുക്കളായാകും ശമ്പളം നല്‍കുന്നതെന്നും ദിവാകരേട്ടന്‍ ഓര്‍മ്മിപ്പിച്ചു. ഇന്‍സ്റ്റാള്‍മെന്റ് വ്യവസ്ഥയില്‍ ശമ്പളം കൊടുക്കുന്ന രീതിയിലും കേരളം ലോകത്തിന് മാതൃകയാണല്ലോ.
നാട്ടിലുള്ള മുഴുവന്‍ പാര്‍ട്ടി പ്രവര്‍ത്തകരേയും വിവാഹത്തിന് ക്ഷണിച്ചിരുന്നു. അതുകൊണ്ടുതന്നെ ദിവാകരേട്ടന്‍ രാവിലെ തന്നെ ഓഡിറ്റോറിയത്തിലെത്തി. തിരക്കിനിടയിലാണ് ദിവാകരേട്ടന്‍ അക്കാര്യം ശ്രദ്ധിച്ചത്, ക്ഷണിക്കപ്പെട്ടവരില്‍ ഭൂരിഭാഗം പേരും ഇതുവരെ എത്തിയിട്ടില്ല. മുഹൂര്‍ത്തസമയം ആയിട്ടും വരനെയും കൂട്ടരെയും മാത്രമല്ല, സ്വന്തം മകളും വീട്ടുകാരും പോലും ഇതുവരെ ഓഡിറ്റോറിയത്തില്‍ എത്തിയിട്ടില്ല. നടിയെ ആക്രമിച്ച കേസില്‍ വീണ്ടും തിരിച്ചടികിട്ടിയ നടനെപ്പോലെ ദിവാകരേട്ടന്‍ ഒന്നു ഞെട്ടി! താനറിയാതെ വിവാഹം മറ്റേതെങ്കിലും ഓഡിറ്റോറിയത്തിലേക്ക് മാറ്റിയോ എന്നുപോലും ദിവാകരേട്ടന്‍ ചിന്തിച്ചു. കാര്യമെന്തെന്നറിയാന്‍ ഓഡിറ്റോറിയത്തിന് പുറത്തേക്കിറങ്ങിയ ദിവാകരേട്ടന് ഞെട്ടിക്കുന്ന കാഴ്ചയായിരുന്നു കാണാനായത്.
റോഡിലൂടെ ഒരു വാഹനം പോലും കടന്നുപോകുന്നില്ല. റോഡിന്റെ ഇരുവശങ്ങളിലും നിറയെ പോലീസുകാരും. വലതുപക്ഷം ഇനി ഹര്‍ത്താല്‍ നടത്തില്ലെന്നൊക്കെ പറഞ്ഞിട്ട് ഇപ്പോ വാക്കുമാറിയോ എന്നായിരുന്നു ദിവാകരേട്ടന്‍ ആദ്യം ചിന്തിച്ചത്. പക്ഷേ, പോലീസുകാരന്റെ വയര്‍ലെസില്‍ വന്ന മെസേജ് കേട്ടതോടെ ദിവാകരേട്ടന് കാര്യങ്ങള്‍ മനസിലായി തുടങ്ങി. ഇപ്പോള്‍ 100 കിലോമീറ്റര്‍ സ്പീഡ് ഉണ്ട്, അവിടെ എത്തുന്നതോടെ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. കുട്ടികളെ പുറത്തേക്ക് ഇറക്കരുത്, ബി അലേര്‍ട്ട്! ഇതായിരുന്നു സന്ദേശം. കുട്ടികളെ മാത്രമല്ല, ആശുപത്രിയിലേക്ക് പോകുന്നവരെപ്പോലും പോലീസുകാര്‍ റോഡിലൂടെ കടത്തിവിടുന്നില്ലത്രേ. നാട്ടിലെ പ്രൊഫഷണല്‍ കോളേജ് ഉള്‍പ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി കൊടുത്തെന്ന് ജില്ലാകളക്ടര്‍ അറിയിപ്പും നല്‍കിയിട്ടുണ്ടത്രേ.
വയനാട്ടില്‍ കടുവ, പാലക്കാട് ആന ബാക്കിയുള്ളിടത്തൊക്കെ മുഖ്യമന്ത്രിയും, അതുകൊണ്ട് പൊതുജനം പുറത്തിറങ്ങരുത്, ഇതാണിപ്പോ നാട്ടിലെ അവസ്ഥ. പ്രതിപക്ഷം കരിങ്കൊടി കാണിക്കുമെന്ന് പേടിച്ചിട്ട് 43 വാഹനങ്ങളുടെയും 100ലധികം സുരക്ഷാ ഉദ്യോഗസ്ഥരുടെയും അകമ്പടിയോടെയാണത്രേ മുഖ്യമന്ത്രിയുടെ യാത്ര. മുഖ്യമന്ത്രി യാത്ര ചെയ്യുന്ന വഴിയിലൂടെ ഒരു ഈച്ചയെപ്പോലും കടത്തിവിടാന്‍ പാടില്ലെന്നാണ് പോലീസുകാര്‍ക്ക് കിട്ടിയിരിക്കുന്ന നിര്‍ദേശം. കറുപ്പിട്ട് നടക്കുന്നവരോടുള്ള മുഖ്യമന്ത്രിയുടെ പേടിക്ക് ഇപ്പോഴും ഒരു കുറവും വന്നിട്ടില്ലേയെന്ന് ദിവാകരേട്ടന് തോന്നി. കരിങ്കൊടി പ്രതിഷേധത്തില്‍ നിന്ന് പിന്‍മാറില്ലെന്ന് പ്രതിപക്ഷം പറഞ്ഞതോടെ ഇനി മുഖ്യമന്ത്രിയുടെ യാത്ര ഹെലികോപ്റ്ററിലാക്കാനും പദ്ധതിയുണ്ടത്രേ.
ഇനിയിപ്പോള്‍ മകളുടെ കല്യാണം മാറ്റിവയ്ക്കാതെ വേറെ നിവര്‍ത്തിയില്ല എന്ന അവസ്ഥയിലായി ദിവാകരേട്ടന്‍. ഭക്ഷണമെല്ലാം വെറുതേയായസ്ഥിതിക്ക് കെ.എസ്.ആര്‍.ടി.സി. എം.ഡി.യുടെ കോലം കത്തിച്ചതുപോലെ കാറ്ററിംഗുകാര്‍ ദിവാകരേട്ടന്റെ കോലം കത്തിക്കുമോ എന്നായിരുന്നു പിന്നീടുള്ള പേടി. എന്നാലും ഇന്ദ്രനെയും ചന്ദ്രനെയും പേടിയില്ലാത്ത, ബ്രണന്‍ കോളേജിലെ ഊരിപ്പിടിച്ച വാളുകള്‍ക്ക് മുന്നിലൂടെ പേടിയില്ലാതെ നടന്നുനീങ്ങിയ മുഖ്യമന്ത്രിക്ക് ഇതെന്തുപറ്റിയെന്ന് ആലോചിച്ചിട്ട് ദിവാകരേട്ടന് ഒരെത്തും പിടിയും കിട്ടിയില്ല. തുടര്‍ ഭരണം തോന്ന്യാസത്തിനുള്ള ലൈന്‍സല്ല എന്ന് മുതിര്‍ന്ന നേതാവ് പറഞ്ഞത് എത്രയോ ശരിയാണെന്ന് തോന്നിപ്പോയി ദിവാകരേട്ടന്.
