കേരളം
ആ കട്ടില്‍ കണ്ട് ആരും പനിക്കണ്ട
പി ണറായി സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയത് അഴിമതിവിരുദ്ധ പോരാട്ടത്തിന്റെ ഭാഗമായാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ അഞ്ച് കൊല്ലം നടത്തിയ അഴിമതിയില്‍ സഹികെട്ടാണ് കേരളജനത ‘എല്ലാം ശരിയാക്കിത്തരാ’നായി എല്‍.ഡി.എഫ്. സര്‍ക്കാരിനെ അധികാരത്തിലേറ്റിയത്.
എന്നാലിന്ന് അഴിമതി അന്വേഷിക്കേണ്ട വിജിലന്‍സ് മേധാവി പോലുമില്ലാതെ ഇരുട്ടില്‍ തപ്പുകയാണ് സര്‍ക്കാര്‍. ഇതാദ്യമായാണ് കേരളത്തില്‍ പത്ത് മാസത്തിലേറെയായി വിജിലന്‍സിന്റെ തലപ്പത്ത് ഒരു ഡയറക്ടര്‍ ഇല്ലാത്ത അവസ്ഥ. പോലീസാണ് ഒരു സര്‍ക്കാറിന്റെ ജനസമ്മതിയുടെ അളവുകോല്‍. കേരളാ പോലീസ് ചീഫ് എന്നറിയപ്പെടുന്ന ഡി.ജി.പി. ബഹ്‌റയാണ് മറ്റൊരു കേഡര്‍ തസ്തികയായ വിജിലന്‍സ് മേധാവിയുടെ ചുമതല കൂടി ഇപ്പോള്‍ വഹിക്കുന്നത്. തുടക്കത്തില്‍ അഴിമതിക്കെതിരെ കുരിശുയുദ്ധം പ്രഖ്യാപിച്ച ജേക്കബ് തോമസിന് വേണ്ടി നിയമസഭയില്‍ ‘ആ കട്ടില്‍ കണ്ട് ആരും മോഹിക്കണ്ട’ എന്ന് പറഞ്ഞ മുഖ്യമന്ത്രിയുടെ വാക്കുകള്‍ അറംപറ്റിയിരിക്കുകയാണ്. ആ കട്ടില്‍ പത്ത് മാസമായി ഒഴിഞ്ഞുകിടക്കുന്നു.
ജേക്കബ് തോമസാകട്ടെ ഐ.എം.ജി. ഡയറക്ടര്‍ സ്ഥാനത്ത് നിന്നുപോലും സസ്‌പെന്റ് ചെയ്യപ്പെട്ട് പുറത്തായി. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരിക്കെ വികസനം മുകളിലേക്ക് മാത്രമല്ല താഴേക്കും വേണമെന്ന് പരസ്യമായി പ്രഖ്യാപിച്ച് മുഖ്യമന്ത്രിക്കെതിരെ കേസ് കൊടുക്കാന്‍ പോലും ഒരുങ്ങിയ ഉദ്യോഗസ്ഥനായിരുന്നു ജേക്കബ് തോമസ്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് ആദ്യം നടത്തിയ നിയമനമായിരുന്നു വിജിലന്‍സ് ഡയറക്ടറുടേത്. കേഡര്‍ തസ്തികയായ വിജിലന്‍സ് ഡയറക്ടറുടെ ചുമതല വഹിക്കേണ്ടത് ഡി.ജി.പി. റാങ്കിലുള്ള ഉദ്യോഗസ്ഥരാണ്.
ഋഷിരാജ് സിങ്, ഹേമചന്ദ്രന്‍, ശങ്കര്‍ റെഡ്ഡി ഉള്‍പ്പെടെ ഡി.ജി.പിമാര്‍ പലരുമെണ്ടെങ്കിലും അവരെല്ലാം ഈ സര്‍ക്കാരിന് പല അര്‍ത്ഥത്തില്‍ അനഭിമതരാണ്. വിജിലന്‍സ് കേസുകള്‍ നേരിടുന്ന ടോമിന്‍ തച്ചങ്കരി ഇപ്പോള്‍ ഡി.ജി.പി. ആണ്. അദ്ദേഹത്തിന് വേണ്ടിയാണോ ഈ കട്ടില്‍ കാത്തുകിടക്കുന്നത്? സംശയിക്കേണ്ടിയിരിക്കുന്നു. പ്രഗത്ഭ ഡി.ജി.പിമാരായാിരുന്ന ജേക്കബ് പുന്നൂസ്, രമേശ് ചന്ദ്രഭാനു, വിന്‍സെന്റ് എം.പോള്‍, ശങ്കര്‍ റെഡ്ഡി തുടങ്ങിയവര്‍ ഇരുന്ന ഡയറക്ടറുടെ ‘കട്ടിലാ’ണ് ഈ അവസ്ഥയില്‍ കാത്തുകിടക്കുന്നത്. അഴിമതിക്കെതിരെ ഘോരഘോരം പ്രസംഗിക്കുന്ന ഇടതുപക്ഷ സര്‍ക്കാരിന്റെ യഥാര്‍ത്ഥമുഖം പ്രതിഫലിപ്പിക്കുന്നതാണ് ഈ നടപടി.
