കോളം
പോയി വരൂ സർ; പുതിയ കഥകളുമായി വേഗം മടങ്ങിവരൂ
ശ്രീജ൯ ബാലകൃഷ്ണൻ
2007-ഇൽ എപ്പോഴോ ആണ്. വിരമിച്ച ശേഷം ആർ ബി ശ്രീകുമാർ നാട്ടിൽ വന്നപ്പോൾ ഞാൻ ചോദിച്ചു, “”ഇനി തിരുവനന്തപുരത്തു താമസിക്കരുതോ? അവിടെ സേഫ് ആണോ. ഇവിടെ ആവുമ്പോൾ സാറിന്റെ പോരാട്ടങ്ങൾക്ക് കൂടുതൽ പിൻതുണയും കിട്ടില്ലേ?”. അടിമുടി ഗുജറാത്തുകാരനായി കഴിഞ്ഞിരുന്ന അദ്ദേഹം പറഞ്ഞു, “അതിന്റെ ആവശ്യമില്ല. അവിടെ ഞാൻ ഒന്നുകൂടെ comfortable ആണ്. സെക്യൂരിറ്റി റിസ്‌ക് ഒന്നുമില്ല. എല്ലാവരും എന്നെ അറിയുന്നവർ അല്ലെ”.

ശ്രീകുമാർ സർ ഗുജറാത്തിൽ തന്നെ താമസം തുടർന്നു. അവിടത്തെ തെരുവുകളിലൂടെ നിർഭയം നടന്നു. വീട്ടിനു മുന്നിൽ വേഷം മാറി നിന്ന രഹസ്യ പോലീസുകാരോട് വെള്ളം വല്ലതും വേണൊ എന്ന് ഇടക്ക് ഒക്കെ കരുതലോടെ തിരക്കി. വല്ലപ്പോഴും തിരുവനന്തപുരത്ത് വരുമ്പോൾ ഒക്കെ ഞങ്ങൾ കണ്ടു. 2002 ലെ ആ നാളുകളെ പറ്റി വിശദമായി തന്നേ സംസാരിച്ചിട്ടുണ്ട്. അന്നത്തെ മാനസിക സംഘർഷവും സത്യത്തിന്റെ പക്ഷത്ത് ഉറച്ചുനിൽക്കുക എന്ന തീരുമാനത്തിലേക്ക് എത്തിയ കാര്യവും ഒക്കെ. ഉറ്റ സുഹൃത്തുക്കൾ ആയ ഓഫിസർമാരൊക്കെ ഒറ്റ രാത്രി കൊണ്ട് ശത്രുക്കൾ ആയ കഥ ‘എല്ലാം മായ’ എന്ന ആധ്യാത്മിക തത്വം ഉദാഹരിച്ചാണ് അദ്ദേഹം പറയാറ്.

നാനാവതി കമ്മീഷൻ അദ്ദേഹവും മറ്റ് ഓഫീസർമാരും നൽകിയ തെളിവുകൾ നിരാകരിച്ചപ്പോഴും കോടതി സത്യം മനസിലാക്കുമെന്ന വിശ്വാസം സാറിനുണ്ടായിരുന്നു. ആർ കെ രാഘവന്റെ നേതൃത്വത്തിൽ എസ് ഐ ടി സുപ്രീം കോടതി നിർദേശാനുസരണം അന്വേഷണം തുടങ്ങിയപ്പോൾ സത്യം അംഗീകരിക്കപ്പെടും എന്ന തോന്നൽ അദ്ദേഹത്തിന് ഉണ്ടായിരുന്നു. ഏറെ നിരാശനായി സംസാരിച്ചു കേട്ടത് 2012 ഇൽ രാഘവൻ നൽകിയ റിപ്പോർട്ടും ജീവൻ പണയം വച്ചുതന്നെ സത്യം പറയാൻ തയാറായ ഉദ്യോഗസ്ഥരെ തള്ളിക്കളഞ്ഞപ്പോഴാണ്.

ആ൪. കെ രാഘവൻ
ഇവന്മാരാണ് കുഴപ്പക്കാർ, പിടിച്ചു അകത്തിട് എന്ന് പരമോന്നത കോടതി മിനിയാന്ന് ചൂണ്ടിക്കാട്ടിയ ശ്രീകുമാർ ചെയ്ത കുറ്റം FIR ഇൽ പറയുന്നത് ഇങ്ങനെ : “നാനാവതി കമ്മീഷന് മുന്നിൽ ആദ്യ രണ്ട് സത്യവാങ്മൂലത്തിലും പറയാത്ത ആരോപണങ്ങൾ മൂന്നാമത്തേതിൽ ഉന്നയിച്ചിട്ടുണ്ട്. ഇത് ചില വ്യക്തികളെ ഗുരുതര വകുപ്പുകളിൽ പെടുത്തി തെറ്റായ കേസിൽ പെടുത്താനാണ്”.
രണ്ടാത്തെയും മൂന്നാമത്തെയും സത്യവാങ്മൂലങ്ങൾ തമ്മിൽ ഉണ്ടായ കാതലായ വ്യത്യാസം അതിനിടയിൽ ആർ ബി ശ്രീകുമാർ ഇന്റലിജൻസ് adgp ആയി നിയമിതനായി എന്നാണ്. അങ്ങനെ പരിശോധിക്കാൻ ഇടയായ നൂറു കണക്കിന് ഫയലുകൾ ആണ് സത്യം ലോകത്തോട് വിളിച്ചുപറഞ്ഞേ മതിയാകൂ എന്ന ബോധ്യം അദ്ദേഹത്തിന് ഉണ്ടാക്കിയത്. ഇതൊന്നും കോടതിക്ക് അറിയാത്ത കാര്യമല്ല. വിധി എന്ന് കരുതി സമാധാനിക്കാനെ തരമുള്ളൂ.

ഐ എസ് ആർ ഓ ചാരക്കേസ് ഗൂഢാലോചനയിൽ കഴിഞ്ഞ വർഷം ഇതുപോലെ സുപ്രീം കോടതി ഉത്തരവിന്റെ മറവിൽ പ്രതി ചേർക്കപ്പെട്ടപ്പോഴാണ് ശ്രീകുമാർ സാറിനെ അവസാനം കാണുന്നത്. മുൻകൂർ ജാമ്യം എടുക്കാനായി ഹൈക്കോടതിയിൽ വന്ന അദ്ദേഹം മുദ്രവച്ച കവറിൽ കോടതിക്ക് നൽകിയ രേഖകൾ കേസിൽ പിന്നീട് ഉണ്ടായ പൊതുബോധത്തെ മുഴുവൻ അട്ടിമറിക്കാൻ പര്യാപ്തമായവ ആയിരുന്നു. അവ ഇന്നും കോടതിക്ക് മാത്രം അറിയുന്ന രഹസ്യമാണ്. എന്തായാലും അദ്ദേഹത്തിന് ആ കേസിൽ മുൻകൂർ ജാമ്യം നൽകി.

അന്ന് കണ്ടപ്പോൾ ഞാൻ തമാശക്ക് ചോദിച്ചു: ജയിലിൽ പോകാൻ ഭയമുണ്ടോ എന്ന്. “അങ്ങനെ ഒരു നിയോഗം ഉണ്ടെങ്കിൽ ആർക്കും തടുക്കാൻ കഴിയില്ലാലോ. ഇപ്പോൾ ഞാൻ ചെയ്യുന്നത് എന്റെ നിയന്ത്രണത്തിൽ ചെയ്യാൻ കഴിയുന്ന കാര്യങ്ങളാണ്. അതിനപ്പുറം ഉള്ള കാര്യങ്ങളിൽ ഞാൻ എന്തിന് ഉത്കണ്ഠപ്പെടണം” എന്ന മട്ടിലായിരുന്നു മറുപടി.
തീയിൽ വാർത്തെടുത്ത ജീവിതമാണ്. ജയിലിന്റെ വെയിൽ ഒന്നും മതിയാവില്ല ശ്രീകുമാർ സാറിനെ തളർത്താൻ. പോയി വരൂ സർ; പുതിയ കഥകളുമായി വേഗം മടങ്ങിവരൂ.

ശ്രീകുമാർ സാറിനൊപ്പം ടീസ്റ്റ ക്കും സഞ്‌ജീവ് ഭട്ടിനും ഐക്യദാർഢ്യം.
