കേരളം
പ്രശാന്ത് ഐ.എ.എസ്സിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് വീണ്ടും നീട്ടി
തിരുവനന്തപുരം: പ്രശാന്ത് ഐ.എ.എസ്സിന്റെ സസ്പെൻഷൻ 180 ദിവസത്തേക്ക് വീണ്ടും നീട്ടി ചീഫ് സെക്രട്ടറി ഡോ. എ.ജയതിലക് ഉത്തരവിറക്കി. ക്രിമിനൽ കുറ്റമോ അഴിമതി ആരോപണങ്ങളോ അല്ലാത്ത വിഷയങ്ങളിൽ സസ്പെൻഷൻ കാലാവധി ഒരു വർഷത്തിലധികം നീളാൻ പാടില്ല എന്ന അഖിലേന്ത്യാ സർവീസ് ചട്ടങ്ങൾ പറയുന്നു.
ചട്ടങ്ങളെ മറികടക്കാൻ പുതിയ അച്ചടക്ക നടപടി തുടങ്ങിയതായി കേന്ദ്ര സർക്കാറിന് അടിയന്തര രേഖയുണ്ടാക്കി അയച്ച് കൊടുത്താണ് ചീഫ് സെക്രട്ടറി അനുമതി വാങ്ങിയത്. ഒരു വർഷത്തിലധികം കഴിഞ്ഞ സസ്പെൻഷൻ കാലാവധി വീണ്ടും നീട്ടാൻ നിയമപരമായി കഴിയാത്തതിനാലാണ് പ്രശാന്തിനെതിരെ പുതിയ അച്ചടക്ക നടപടി തുടങ്ങിയത് എന്നാണ് വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. എന്ത് അടിസ്ഥാനത്തിലാണ് പുതിയ അച്ചടക്ക നടപടി തുടങ്ങിയതെന്ന് സർക്കാർ ഉത്തരവിൽ പറയുന്നില്ല. 24.10.25 നാണ് പുതിയ നടപടികൾ കാണിച്ച് ചീഫ് സെക്രട്ടറി കേന്ദ്ര സർക്കാരിന് കത്തയച്ചത്. കേന്ദ്രത്തിൽ കേന്ദ്ര പേഴ്സണൽ കാര്യ വകുപ്പ് സെക്രട്ടറി ഡോ. രചന ഷാ ഡോ.ജയതിലകിന്റെ അതേ ബാച്ചിലെ (1991) കേരള കേഡർ ഉദ്യോഗസ്ഥയാണ്. ഡോ. രചന ഷാ അനുമതി നൽകിയതോടെ ചീഫ് സെക്രട്ടറി ഉത്തരവിറക്കുകയായിരുന്നു.
നിലവിലെ സസ്പെൻഷൻ കാലാവധി തിരുന്നതിന്റെ കൃത്യം ഒരു ദിവസം മുൻപാണ് ചീഫ് സെക്രട്ടറി ഡോ. ജയത്തിലക് ഒപ്പിട്ട സസ്പെൻഷൻ നീട്ടിക്കൊണ്ടുള്ള ഉത്തരവിറക്കിയത്. 4.5.2026 വരെയാണ് സസ്പെൻഷൻ നീട്ടിയത്.
