കേരളം
വിട…
കോട്ടയം: ലോകത്തിന്റെ ഏത് കോണിലുമുള്ള മലയാളിക്ക് ആശ്വാസമായിരുന്നു ആ പേര് ഉമ്മന്‍ചാണ്ടി. തീഷ്ണമായ രാഷ്ട്രീയ പരീക്ഷണങ്ങളില്‍ അടിപതറാതെ ജ്വലിച്ച് നിന്ന പുതുപ്പള്ളിക്കാരന് വിട.
1943 ഒക്ടോബർ 31ന് പുതുപ്പള്ളി കരോട്ട് വള്ളക്കാലിൽ കെ.ഒ. ചാണ്ടിയുടെയും ബേബി ചാണ്ടിയുടെയും മകനായി കോട്ടയം ജില്ലയിലെ കുമരകത്ത് ആയിരുന്നു ഉമ്മൻ ചാണ്ടിയുടെ ജനനം. പുതുപ്പള്ളി സെന്റ് ജോർജ്ജ് ഹൈസ്കൂളിലെ വിദ്യാഭ്യാസത്തിന് ശേഷം കോട്ടയം സി.എം.എസ്. കോളേജ്, ചങ്ങനാശ്ശേരി എസ്.ബി. കോളേജ് എന്നിവിടങ്ങളിൽ പഠനം നടത്തി ബി.എ ബിരുദം നേടി. എറണാകുളം ലോ കോളേജിൽ നിന്ന് നിയമ ബിരുദവും സമ്പാദിച്ചു.
സ്കൂളിൽ പഠിക്കുമ്പോഴെ കോൺഗ്രസിൻ്റെ വിദ്യാർത്ഥി സംഘടനയായ കെ.എസ്.യുവിലൂടെയാണ് രാഷ്ട്രീയത്തിൽ എത്തിയത്. പുതുപ്പള്ളി സെൻ്റ് ജോർജ് ഹൈസ്കൂളിലെ കെ.എസ്.യു യൂണിറ്റ് പ്രസിഡൻറ് മുതൽ കേരളത്തിൻ്റെ മുഖ്യമന്ത്രി സ്ഥാനം വരെ എത്തി നിൽക്കുന്നതാണ് ഉമ്മൻ ചാണ്ടിയുടെ രാഷ്ട്രീയ ജീവിതം.
2004 മുതല്‍ 2006 വരെയും 2011 മുതല്‍ 2016 വരെയും കേരള മുഖ്യമന്ത്രിയായി അദ്ദേഹം സേവനമനുഷ്ഠിച്ചു. ബഹുജന നേതാവായിരുന്ന അദ്ദേഹം ജനങ്ങളുമായുള്ള അടുത്ത ബന്ധത്തിന്റെ പേരില്‍ പരക്കെ പ്രശംസിക്കപ്പെട്ടു. അദ്ദേഹം മുഖ്യമന്ത്രിയായിരിക്കെ സംഘടിപ്പിച്ച ജനസമ്പര്‍ക്ക പരിപാടി നൂറുകണക്കിന് ആളുകളുടെ ദീര്‍ഘകാലമായി നിലനില്‍ക്കുന്ന പരാതികള്‍ക്ക് അടിയന്തര പരിഹാരമായി.
കെ. കരുണാകരന്‍, എ.കെ ആന്റണി സര്‍ക്കാരുകളില്‍ മന്ത്രിയായി ധനകാര്യം, ആഭ്യന്തരം, തൊഴില്‍ എന്നീ വകുപ്പുകള്‍ വഹിച്ചിട്ടുണ്ട്.
2018ലാണ് ചാണ്ടി എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായത്. 2006 മുതല്‍ 2011 വരെ കേരള നിയമസഭയില്‍ പ്രതിപക്ഷ നേതാവായും അദ്ദേഹം സേവനമനുഷ്ഠിച്ചു. സംസ്ഥാന രാഷ്ട്രീയത്തില്‍ തുടരാനാണ് അദ്ദേഹം പലപ്പോഴും ഇഷ്ടപ്പെട്ടത്.
ഭാര്യ മറിയാമ്മ ഉമ്മന്‍, മക്കള്‍: ചാണ്ടി ഉമ്മന്‍, മരിയ, അച്ചു
