കേരളം
വിവരാവശത്തെ നോക്കുകുത്തിയാക്കി പിണറായി സർക്കാർ
ക ഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ രാജ്യത്തുണ്ടായ വാര്‍ത്താ വിസ്‌ഫോടനമാണ് അറിയാനുള്ള അവകാശം സംരക്ഷിക്കുന്ന നിയമം. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിവരങ്ങളൊഴികെ പ്രധാനമന്ത്രിയുടെ ഓഫീസ് ഉള്‍പ്പെടെ ഈ നിയമത്തിന്റെ പരിധിയില്‍ വരും. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ ആക്ട് നിലവില്‍ വന്നതോടെ വാര്‍ത്താമാധ്യമരംഗത്ത് വന്‍ മാറ്റങ്ങളാണ് ഉണ്ടായത്. കഴിഞ്ഞ രണ്ട് പതിറ്റാണ്ടിനിടയില്‍ പുറത്തുവന്ന ലക്ഷോപലക്ഷം കോടിയുടെ അഴിമതിക്കേസുകളായ കല്‍ക്കരിപ്പാടവും ടുജി സ്‌പെക്ട്രവും എല്ലാം ഇതോടെയാണ് പുറത്തുവന്നത്. എന്നാല്‍ കേരളത്തില്‍ മാത്രം കഴിഞ്ഞ മൂന്ന് വര്‍ഷമായി വിവരാവകാശ നിയമം നോക്കുകുത്തിയായി മാറിയിരിക്കുന്നു. മുഖ്യ വിവരാവകാശ കമ്മീഷണറായി യു.ഡി.എഫ്. സര്‍ക്കാര്‍ മുന്‍ വിജിലന്‍സ് ഡി.ജി.പി. വിന്‍സെന്റ് എം.പോളിനെനിയമിച്ചെങ്കിലും മറ്റ് അഞ്ച് അംഗങ്ങളുടെയും നിയമനം ഇതുവരെ നടന്നിട്ടില്ല. ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നിയമിച്ച അഞ്ച് പേരുടെ നിയമനം ഹൈക്കോടതി റദ്ദാക്കിയതോടെയാണ് വിവരാവകാശ കമ്മീഷന്‍ ഏകാംഗകമ്മീഷനായി മാറിയത്. പിണറായി സര്‍ക്കാര്‍ അധികാരമേറ്റ് വര്‍ഷം ഒന്നര കഴിഞ്ഞിട്ടും മറ്റ് അംഗങ്ങളെ നിയമിച്ചിട്ടില്ല. ലക്ഷക്കണക്കിന് പരാതികളാണ് ഓരോ ദിവസവും വിവരാവകാശ കമ്മീഷന്റെ മുന്നില്‍ എത്തുന്നത്. അറിയാനുള്ള അവകാശം സംരക്ഷിക്കുന്നതിലൂടെ അഴിമതിക്കും അറുതി വരുത്താന്‍ കഴിയും. എന്നാല്‍ മന്ത്രിസഭാ യോഗതീരുമാനങ്ങള്‍ പോലും വിവരാവകാശത്തിന്റെ പരിധിയില്‍ വരില്ല എന്ന നിലപാടാണ് ഈ സര്‍ക്കാര്‍ സ്വീകരിച്ചിരിക്കുന്നത്. എന്തുകൊണ്ടാണ് അറിയാനുള്ള അവകാശത്തെ സര്‍ക്കാര്‍ ഭയപ്പെടുന്നത്. പ്രതിപക്ഷത്തായിരുന്ന കാലത്ത് ഈ നിയമം അനുസരിച്ച് ഒട്ടേറെ പോരാട്ടം നടത്തിയ ഇടതുപക്ഷ കക്ഷിയാണ് ഇന്ന് കേരളം ഭരിക്കുന്നത്. ജനാധിപത്യമൂല്യങ്ങള്‍ ധ്വംസിക്കുന്ന ഫാസിസ്റ്റായി മോഡിയെവിമര്‍ശിക്കുന്നവര്‍ അറിയാനുള്ള അവകാശം പോലെയുള്ള ഭരണഘടനാപരമായ അവകാശങ്ങളാണ് സംസ്ഥാനത്ത് നിഷേധിക്കുന്നത്. ഇതിനെതിരെ പോരാടേണ്ട ഇപ്പോഴത്തെ പ്രതിപക്ഷമാകട്ടെ ഇത്തരം കാര്യങ്ങളില്‍ ഒരു ഇടപെടലും നടത്തുന്നുമില്ല. പബ്ലിക് സര്‍വ്വീസ് കമ്മീഷന്‍ അംഗങ്ങളേപ്പോലെ രാഷ്ട്രീയപാര്‍ട്ടികള്‍ക്ക് അംഗങ്ങളെ വീതം വച്ച് നല്‍കാന്‍ വേണ്ടിയാണ് വിവരാവകാശകമ്മീഷനിലെ നിയമനം വൈകിക്കുന്നത്. റൈറ്റ് ടു ഇന്‍ഫര്‍മേഷന്‍ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച് അറിവും യോഗ്യതയും മാത്രമായിരിക്കണം ഈ നിയമനത്തിന് മാനദണ്ഡം. ഭരിക്കുന്ന പാര്‍ട്ടിയിലെ ഘടകകക്ഷി പ്രതിനിധികള്‍ അംഗങ്ങളായി എത്തിയാല്‍ ഈ നിയമത്തിന്റെ സ്പിരിറ്റ് തന്നെ ചോര്‍ന്ന് പോകും.
