കേരളം
ഉള്ളുലഞ്ഞ് ഈ അമ്മ പറഞ്ഞു, ഇത് വല്ലാത്ത ചൂഷണം; നടപടിയെടുത്ത് ആരോഗ്യമന്ത്രി
അറിയണം മിത്ര എന്ന അമ്മയേ, അവരുടെ കനലെരിയുന്ന വഴികളേ. ഇവര്‍ ഒരു പ്രതീകം മാത്രമാണ്. ഭിന്നശേഷിക്കാരായ മക്കളെ നെഞ്ചോടു ചേര്‍ക്കുന്ന രക്ഷിതാക്കളുടേയും അവര്‍ അനുഭവിക്കുന്ന സാമൂഹിക പ്രയാസങ്ങളുടേയും മാനസിക സംഘര്‍ഷങ്ങളുടേയും പ്രതീകം.
കഴിഞ്ഞ ദിവസം ഡോക്ടര്‍ കൂടിയായ മിത്ര തന്റെ മകളോടൊത്ത് എറണാകുളം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍ പോയി. മകളുടെ ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനായി ഐ.ക്യു ടെസ്റ്റ് ചെയ്യാനാണ് പോയത്. ഒമ്പതുമണിക്ക് എത്തിച്ചേരണമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചതിനെത്തുടര്‍ന്ന് രക്ഷിതാക്കള്‍ കുട്ടികളുമായി കൃത്യസമയത്ത് എത്തിയിരുന്നു. പക്ഷേ സര്‍ക്കാരു കാര്യം പയ്യെ പയ്യെ എന്നായതുകൊണ്ട് ഐ.ക്യു ടെസ്റ്റ് ചെയ്യേണ്ട ഉദ്യോഗസ്ഥ എത്തിയത് 10.30 നായിരുന്നു. ഒന്നര മണിക്കൂര്‍ സമയം നഷ്ടപ്പെടുത്തിയും കടുത്ത ചൂടില്‍ വെന്തുരുകിയും രക്ഷിതാക്കള്‍ കാത്തിരുന്നു. കുട്ടികളുടെ കാര്യമല്ലേ എന്തും സഹിച്ചേ പറ്റൂ എന്നായിരുന്നു അവരുടെ പക്ഷം. ഏകദേശം 20 കുട്ടികളും രക്ഷിതാക്കളും അന്നവിടെ എത്തിയിരുന്നു. ഒരു കുട്ടിക്ക് 15 മിനിറ്റ് സമയം എന്ന ക്രമത്തിലായിരുന്നു പരിശോധന നടത്തിയത്. ഇനിയാണ് കാര്യങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമാകുന്നത്. ടെസ്റ്റിന് ശേഷം ഉദ്യോഗസ്ഥ 1000 രൂപ ഫീസായി ചോദിച്ചു. കയ്യില്‍ അത്രയും പണം കരുതാതിരുന്നതുകൊണ്ട് മിത്ര ഗൂഗിള്‍ പേ ചെയ്തു. പണം പോയത് ടെസ്റ്റ് നടത്തിയ ഉദ്യോഗസ്ഥയുടെ അക്കൗണ്ടിലേക്ക്. രസീതു ചോദിച്ചപ്പോ ഇല്ലെന്ന് മറുപടി. തന്റേയും , ഒപ്പമുണ്ടായിരുന്ന രക്ഷിതാക്കളുടേയും വേദനകള്‍ ഉള്ളുലച്ചതുകൊണ്ട് അവര്‍ ഫേസ്ബുക്കില്‍ ഇത് സംബന്ധിച്ച് ഒരു പോസ്റ്റിട്ടു.
നിരവധിപേരാണ് മിത്രയ്ക്ക് പിന്തുണയുമായെത്തിയത്. ഇത്തരം ഒരു രീതി കേട്ടില്ലെന്നും, രസീതില്ലാതെ എങ്ങനെ ഇത്തരത്തില്‍ തുക കൈപ്പറ്റാന്‍ സാധിക്കുമെന്നും സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച സജീവമായി. ടെസ്റ്റിന് ഒപ്പമുണ്ടായിരുന്ന മറ്റ് ചില അമ്മമാരുകൂടി സമാന അനുഭവങ്ങള്‍ പങ്കുവെച്ചതോടെ സംഭവം ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ ശ്രദ്ധയില്‍പ്പെട്ടു. ഇതേത്തുടര്‍ന്ന് ഭിന്നശേഷി സര്‍ട്ടിഫിക്കറ്റിനുള്ള ഐ.ക്യു ടെസ്റ്റിന് പണം വാങ്ങിയതില്‍ മന്ത്രി അന്വേഷണം പ്രഖ്യാപിച്ചു. മാത്രമല്ലേ ഇതേ ആശുപത്രിയില്‍ അനസ്തേഷ്യ വിഭാഗത്തിലെ ഡോക്ടര്‍ക്കായി പണം വാങ്ങുന്നതായും പരാതി ലഭിച്ചിട്ടുണ്ടെന്നും അതു സംബന്ധിച്ചും അന്വേഷണം ഉണ്ടാകുമെന്നും മന്ത്രിയുടെ ഓഫീസ് വ്യക്തമാക്കിയിട്ടുണ്ട്.
20 കുട്ടികളെ പരിശോധിക്കാന്‍ ഏകദേശം 5 മണിക്കൂറായിരുന്നു ഉദ്യോഗസ്ഥ ചിലവിട്ടത്. പകരം അവര്‍ക്ക് ലഭിച്ചതോ 20000ത്തോളം രൂപയും. പണമില്ലാതെ വലയുകയും എന്നാല്‍ കുട്ടികള്‍ക്ക് ഇത്തരമൊരു ടെസ്റ്റ് അനിവാര്യമാകുകയും ചെയ്യുന്ന സാഹചര്യത്തില്‍ ഏതു രക്ഷകര്‍ത്താവും ഈ തുക നല്‍കുമെന്ന് ഇതിന്റെ പിന്നില്‍ പ്രവര്‍ത്തിച്ചവര്‍ക്ക് വ്യക്തമായി അറിയാം. അല്പം അധികം ശ്രദ്ധ വേണ്ടിവരുന്ന ഭിന്നശേഷിക്കാരായ കുട്ടികളോടും അവര്‍ക്കുവേണ്ടി പോരാടാന്‍ ജീവിതം ഉഴിഞ്ഞുവെക്കുകയും ചെയ്യുന്ന രക്ഷിതാക്കളേ സര്‍ക്കാരുപോലും ഇത്തരത്തിലാണോ കാണേണ്ടത്. മാറ്റങ്ങള്‍ തുടങ്ങേണ്ടത് ധാര്‍ഷ്ട്യമുള്ളവരുടെ മനസില്‍ നിന്നുതന്നെയാണ്. എല്ലാം ശരിയാകുമെന്ന പ്രതീക്ഷകൊണ്ടുമാത്രം എങ്ങനെ ജീവിക്കാനാകും. മിത്രയെന്ന അമ്മയുടെ പ്രതികരണം ആദ്യത്തേതല്ലെങ്കിലും അവസാനത്തേതാകണം.
