കേരളം
സംസ്ഥാനകായിക മേളയ്ക്ക് അനധികൃത പിരിവുമായി വനംവകുപ്പ്
കൊച്ചി: വനം വകുപ്പിന്റെ സംസ്ഥാനകായികമേളക്ക് അനധികൃത പിരിവുമായി വനംവകുപ്പ് ജീവനക്കാര്‍ രംഗത്തിറങ്ങിയതോടെ ഓഫീസ് പ്രവര്‍ത്തനം താളം തെറ്റുന്നു.
വനംവകുപ്പ് സംസ്ഥാനതലത്തില്‍ ജീവനക്കാര്‍ക്കായി രണ്ടു ദിവസങ്ങളിലായി നടത്തുന്ന സംസ്ഥാനകായികമേളയ്ക്ക് അനധികൃതമായാണ് പിരിവ് നടത്തുന്നത്.
ഡി.എഫ്.ഓ മുതല്‍ താഴെയുളള ഉദ്യോഗസ്ഥര്‍ക്ക് പിരിവിന് ക്വാട്ടയും നിശ്ചയിച്ചിട്ടുണ്ട്. പിരിവു നടത്തി മേള നടത്തരുതെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ടെങ്കിലും, മേളക്കു ശേഷം പുറത്തിറക്കുന്ന സുവനീയറിലേക്കുളള പരസ്യം എന്നപേരില്‍ കൂപ്പണ്‍ അടിച്ചാണ് പിരിക്കുന്നത്.
വനത്തിനകത്തും പുറത്തും ക്വാറികള്‍ നടത്തുന്നവര്‍, മരമില്ലുടമകള്‍, ഹോംസ്റ്റേ, റിസോര്‍ട്ടുടമകള്‍, വനംവകുപ്പിലെ മറ്റു പണികള്‍ ഏറ്റെടുക്കുന്ന കോണ്‍ട്രാക്ടര്‍മാര്‍ എന്നിവരില്‍ നിന്നാണ് പിരിവ്. നിര്‍ബന്ധിച്ചാണ് പിരിവു നടത്തുതെന്ന പരാതിയുമുണ്ട്.
സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ പൊതുപരിപാടികള്‍ക്ക് പിരിവ് നടത്തരുതെന്ന് നിര്‍ദേശമുണ്ടെങ്കിലും, അതൊന്നും പാലിക്കപ്പെടുന്നില്ല. തിരുവനന്തുപുരത്തു വെച്ചാണ് ഇത്തവണ കായികമേള നടത്തുന്നത്.
ഒരു ഡിവിഷനില്‍ 100 ജീവനക്കാര്‍ വരെ ജോലിയെടുക്കുന്നുണ്ട്. 25ഡിവിഷനുകളാണുള്ളത്. മേളയില്‍ 2000ത്തോളം ജീവനക്കാരുടെ പങ്കാളിത്തമുണ്ടാവുമെന്നാണ് പറയുന്നത്. ഇത്രയധികം പേര്‍ക്ക് ഭക്ഷണവും, താമസവും, യാത്രാസൗകര്യവും ഒരുക്കണം.
ചുരുങ്ങിയത് ഒന്നരക്കോടിയോളം രൂപയുടെ ചെലവ് വരുമെന്നാണ് സംഘാടകര്‍ പറയുന്നതു. എന്നാല്‍ മേളക്കായി വനംവകുപ്പ് നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. ഏറ്റവും അവസാനം പാലക്കാടാണ് സംസ്ഥാന കായികമേള നടത്തിയത്. കോവിഡിന് ശേഷം ആദ്യമായാണ് കായികമേള നടത്തുന്നത്.
