ധനകാര്യം
കേരള ബജറ്റ് : വികസനവും ക്ഷേമവും മറക്കാതെ സാമ്പത്തിക അച്ചടക്കം
ധനപ്രതിസന്ധിയുടെ പശ്ചാത്തലത്തിലാണ് ധനമന്ത്രി തോമസ് ഐസക്ക് തന്റെ രണ്ടാമത്തെ ബജറ്റ് അവതരിപ്പിച്ചത്. അദ്ദേഹത്തിന്റെ വാക്കുകള്‍ കടമെടുക്കുകയാണെങ്കില്‍ ഓഖി പോലെ ഇന്ത്യന്‍ സമ്പദ് വ്യവസ്ഥയ്ക്ക് ആഘാതമേല്‍പ്പിച്ച നോട്ടുനിരോധനവും അതിനുശേഷം തയ്യാറെടുപ്പുകളില്ലാതെ നടപ്പിലാക്കിയ ജി.എസ്.ടിയും നമ്മുടെസംസ്ഥാനത്തിന്റെ വരുമാനത്തെ ബാധിച്ചു. ഈ വര്‍ഷത്തെ സംസ്ഥാനത്തിന്റെ മൊത്തം റവന്യൂവരുമാന വര്‍ദ്ധന 7.7% മാത്രമാകുകയും മറിച്ച് പദ്ധതി ചെലവ് 22%വും പദ്ധതിയിതര ചെലവ് 21%വും വര്‍ദ്ധിക്കുകയും ചെയ്തത് സംസ്ഥാനത്തിന്റെ ധനസ്ഥിതി വ്യക്തമാക്കുന്ന കണക്കുകളാണ്.
ധനസ്ഥിതി കൂടുതല്‍ വഷളാകുകയാണെങ്കിലുണ്ടാകാവുന്ന പ്രത്യാഘാതങ്ങളെ മുന്നില്‍ക്കണ്ട് ധനമന്ത്രി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനും ചെലവ് നിയന്ത്രിക്കുന്നതിനും ഈ ബജറ്റില്‍ ഊന്നല്‍ നല്‍കുന്നു. സാമ്പത്തിക അച്ചടക്കം നിഷ്‌കര്‍ഷിക്കുകയും ധനക്കമ്മി കഴിഞ്ഞ വര്‍ഷത്തെ 3.4 ല്‍ നിന്നും ഈ വര്‍ഷം 3.3% ആക്കി കുറയ്ക്കുകയും അതുപോലെ റവന്യൂകമ്മി 2.1% ത്തില്‍ നിന്നും 1.0% ലേക്ക് കുറയ്ക്കുകയും ചെയ്തു.
വികസന പ്രവര്‍ത്തനങ്ങള്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുമായി മൂലധന സമാഹരണം നടത്തുന്നതിന് സര്‍ക്കാര്‍ പ്രധാനമായും ആശ്രയിക്കുന്നത് കിഫ്ബിയെ തന്നെയാണ്. കഴിഞ്ഞ വര്‍ഷം ബജറ്റില്‍ നിര്‍ദ്ദേശിച്ച 54,000 കോടി രൂപയുടെ പദ്ധതികളില്‍ ഏകദേശം 20,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് പണം അനുവദിച്ച് പ്രവര്‍ത്തനം ആരംഭിക്കുകയാണെന്ന് ധനമന്ത്രി അവകാശപ്പെടുന്നു.
കിഫ്ബി അക്ഷയപാത്രമല്ലെന്ന് മനസ്സിലാക്കുന്നതിനാലാകാം നികുതി വരുമാനം വര്‍ദ്ധിപ്പിക്കുന്നതിനായി ഒരുപാട് നിര്‍ദ്ദേശങ്ങള്‍ ഈ ബജറ്റില്‍ ഉള്‍പ്പെടുത്തിയത്. ഭൂമിയുടെ ന്യായവില 10% ആയി വര്‍ദ്ധിപ്പിക്കുകയും കുടുംബാംഗങ്ങള്‍ തമ്മിലുള്ള ഭൂമി – വസ്തു ഇടപാടുകള്‍ക്ക് മുദ്രവില നിരക്ക് നിജപ്പെടുത്തുകയും അന്യസംസ്ഥാനങ്ങളില്‍ നിയമവിരുദ്ധമായി രജിസ്റ്റര്‍ ചെയ്ത ആഡംബര കാറുകള്‍ക്ക് ആംനസ്റ്റി സ്‌കീം ആവിഷ്‌ക്കരിക്കുകയും മദ്യത്തിനുമേലുള്ള നികുതി ഉയര്‍ത്തുകയും ചെയ്യുന്നതിലൂടെ അധിക വരുമാനം നേടും എന്നു പ്രതീക്ഷിക്കാം.
ഈ വര്‍ഷത്തെ ബജറ്റിനെക്കുറിച്ച് ഒറ്റവാക്കില്‍ പറയുകയാണെങ്കില്‍ സ്ത്രീ സൗഹൃദ ബജറ്റ് എന്ന് അവകാശപ്പെടാം. വനിതാ ക്ഷേമ പദ്ധതികള്‍ക്കായി 1267 കോടി രൂപയാണ് നീക്കിവെച്ചിരിക്കുന്നത്. അതായത് മൊത്തം ബജറ്റിന്റെ 13% സ്ത്രീകള്‍ക്കുള്ള പദ്ധതികള്‍ക്കായി അനുവദിച്ചിരിക്കുന്നു. വനിതകള്‍ക്കെതിരെ അക്രമം തടയാന്‍ 50കോടിരൂപയും സ്ത്രീ സംരംഭകരെ പ്രോല്‍സാഹിപ്പിക്കാന്‍ 20 കോടി രൂപയും 20 വര്‍ഷം പൂര്‍ത്തിയാക്കുന്ന സ്ത്രീകളുടെ കൂട്ടായ്മയായ കുടുംബശ്രീ പദ്ധതിക്ക് 20 ഇന പരിപാടിയും 200 കോടി രൂപയും അതുകൂടാതെ ഷീ ലോഡ്ജുകള്‍, ഷീ ടോയ്‌ലറ്റുകള്‍ തുടങ്ങിയ ഒട്ടനവധി സ്ത്രീ സൗഹൃദ പദ്ധതികള്‍ ഈ ബജറ്റിലുണ്ട്.
സാമ്പത്തിക പ്രശ്‌നങ്ങളില്‍പ്പെട്ട് ഉഴലുന്ന കെ.എസ്.ആര്‍.ടി.സിയെ പുനരുദ്ധരിക്കാനും ധനമന്ത്രി ശ്രദ്ധചെലുത്തുന്നു. കെ.എസ്.ആര്‍.ടി.സി പെന്‍ഷന്‍ ഏറ്റെടുത്തെങ്കിലും പെന്‍ഷന്‍ കുടിശ്ശിക മാര്‍ച്ച് മാസം കൊടുത്തു തീര്‍ക്കുമെന്നതും, ബാങ്കുകളുടെ കണ്‍സോര്‍ഷ്യം വഴി 3500 കോടി രൂപ വായ്പ നല്‍കുവാനും, 2000 പുതിയ ബസ്സുകള്‍ വാങ്ങുവാനും മൊബിലിറ്റി ഹബ്ബുകള്‍ നിര്‍മ്മിക്കുവാനും ഉള്ള തീരുമാനങ്ങളും ആശാവഹമാണ്.
ഓഖി ചുഴലിക്കാറ്റുമൂലം തകര്‍ന്ന തീരദേശ മേഖലയ്ക്ക് 200 കോടി രൂപയുടെ വികസന പാക്കേജും പൊതുവിദ്യാഭ്യാസം പൊതുജനാരോഗ്യം എന്നീ മേഖലകളെ ശക്തിപ്പെടുത്തുന്നതിനുള്ള ഇടപെടലുകളും ഈ ബജറ്റില്‍ കാണാന്‍ സാധിക്കും.
ഗുരുതര പ്രശ്‌നങ്ങള്‍ നേരിടുന്ന ഈ അവസ്ഥയിലും കിഫ്ബിയെ ആശ്രയിച്ച് വികസന പ്രവര്‍ത്തനങ്ങള്‍ മുന്നോട്ടു പോകാനും സാമ്പത്തിക വളര്‍ച്ചയെ പരിപോഷിപ്പിക്കുവാനും ഗുണഫലങ്ങളെ എല്ലാ ജനങ്ങളിലേക്കും എത്തിക്കാനും തീവ്രശ്രമം ഈ ബജറ്റല്‍ ഉണ്ട് എന്നത് സൂചിപ്പിക്കുന്നത് സാമ്പത്തിക അച്ചടക്കം ഉറപ്പുവരുത്തുന്നതോടൊപ്പം വികസന ക്ഷേമ പദ്ധതികളും പരിപാടികളും ഒരുമിച്ച് മുന്നോട്ടുകൊണ്ടുപോകുമെന്ന സര്‍ക്കാരിന്റെ നയമാണ്.
